മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലാണ് ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച അൽ ഹജർ പർവതനിരകളിലും മുകളിൽ സൂചിപ്പിച്ച ഗവർണറേറ്റുകളിലും 20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 28 മുതൽ 65 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കാം. അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴ തുടരും.
അഞ്ച് മുതൽ പത്ത് മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ 28 മുതൽ 37 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒന്നിലധികം അപകട സാധ്യത സംബന്ധിച്ച മുൻകൂർ മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
കാലാവസ്ഥയും പ്രകൃതിയിലെ മാറ്റങ്ങളും ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരുകയാണ്. പ്രതീക്ഷിക്കുന്ന മഴ സംബന്ധിച്ചും അധികൃതർ വിലയിരുത്തുന്നുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകളും ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്ന് കേന്ദ്രം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.