മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ തലപ്പത്ത് അഴിച്ചുപണി. പുതിയ വൈസ് ചെയർമാനായി സയ്യിദ് സൽമാനെയും ഫിനാൻസ് ഡയറക്ടറായി മലയാളിയായ പി.പി. നിധീഷ് കുമാറിനെയും നിയമിച്ചു. സ്കൂൾ ഭരണസമിതിയുടെ യോഗത്തിലാണ് ചെയർമാൻ ശിവകുമാർ മാണിക്കം പുതിയ ആളുകളെ നിയമിച്ചത്.
നേരത്തേ ഈ സ്ഥാനങ്ങൾ യഥാക്രമം പി.ടി.കെ. ഷമീറും അശ്വനി സച്ചിൻ സവർക്കറുമായിരുന്നു വഹിച്ചിരുന്നത്. പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ഒരുവർഷം പൂർത്തിയാക്കാനിരിക്കെയാണ് തലപ്പത്തുള്ള മാറ്റം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു പുതിയ ഭരണസമിതി നിലവിൽവന്നത്. ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ഗുജറാത്ത് സ്വദേശിയായ സയ്യിദ് സൽമാൻ 2021ലെ സ്കൂൾ ഭരണ സമിതിയിൽ വൈസ് ചെയര്‍മാനായിരുന്നു. ദീർഘകാലമായി ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ അക്കാദമിക്, അക്കാദമിക് ഇതര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിധീഷ് കുമാർ മുമ്പ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഫിനാൻസ് കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയാണ്.
ഇന്ത്യൻ സ്കൂളുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിവിധ രക്ഷിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അതേസമയം, ഡയറക്ടർ ബോർഡ് കൈക്കൊണ്ട പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എന്നാൽ രക്ഷിതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് സമ്പൂർണ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും മുമ്പ് നടന്ന പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകിയ കെ.വി. വിജയൻ, സുഗതൻ, ദിനേശ് ബാബു, മനോജ് പെരിങ്ങേത്ത്, സുനിത്ത്, അഭിലാഷ് ശിവൻ, മിഥുൻ മോഹൻ, വരുൺ ഹരിപ്രസാദ്, കെ. സന്ദീപ്, ബിനു കേശവൻ എന്നിവർ പറഞ്ഞു.
ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളാണ് നിലവിൽ ഡയറക്ടർ ബോർഡിന്റെ നിയന്ത്രണത്തിലുള്ളത്. സ്കൂൾ ഡയറക്ടർ ബോർഡ് ആണ് ഈ സ്കൂളുകളുടെയെല്ലാം പരമോന്നത നയരൂപവത്കരണ സമിതി. രണ്ട് വർഷമാണ് കലാവധി.
15 പേരാണ് സ്കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉള്ളത്. രക്ഷിതാക്കളുടെ പ്രതിനിധികളായി തെരഞ്ഞെടുത്ത ശിവകുമാർ മാണിക്കം, സയ്യിദ് സൽമാൻ, പി.പി. നിധീഷ് കുമാർ, പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, എന്നിവർക്ക് പുറമെ അശ്വനി സവർക്കർ, ജയപാൽ, അമ്പലവാണൻ (എംബസി പ്രതിനിധികൾ), ഹർഷേന്ദു ഷാ, അൽകേഷ് ജോഷി( വാദികബീർ സ്കൂൾ), റഹീസ് അഹമ്മദ്, സിറാജുദ്ദീൻ ഞേലാത്ത് (ഗൂബ്ര സ്കൂൾ), അമർദീപ് ഷിൻഡെ (മസ്കത്ത്), വിജയ് സരവണൻ (ദാർസൈത്ത്), വിനോപ (എജുക്കേഷൻ അഡ്വൈസർ) തുടങ്ങിയവരാണ് ഭരണസമിതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.