മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ ഡയറക്ടർ ബോർഡ് ചെയർമാനുമായി ചർച്ച നടത്തി. ബോർഡ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചൂണ്ടിക്കാട്ടി രക്ഷിതാക്കളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം ബോർഡ് യോഗത്തിലേക്ക് കടന്നുചെന്നിരുന്നു. വിശദമായ തുടർ ചർച്ചക്കായി ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഡയറക്ടർ ബോർഡ് യോഗത്തിൽ രക്ഷിതാക്കൾ പങ്കെടുത്തത്.
സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉയർന്നിട്ടുള്ള വിവിധ പരാതികൾ ചർച്ചചെയ്യുന്നതിനായി നിർത്തി വെച്ചിരിക്കുന്ന സ്കൂൾ ഓപൺ ഫോറം ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യത്തിൽ അനുകൂല പ്രതികരണമാണ് ബോർഡിൽനിന്നു ലഭിച്ചത്. ഈ മാസം തന്നെ എല്ലാ സ്കൂളുകളിലും പാരന്റ്സ് ഓപൺ ഫോറം വിളിച്ചുചേർക്കാൻ തത്ത്വത്തിൽ തീരുമാനമായതായി രക്ഷിതാക്കൾ പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) തിരഞ്ഞെടുപ്പിലെ സുതാര്യതയിൽ വ്യാപകമായ പരാതികളും സംശയങ്ങളും രക്ഷിതാക്കളുടെ ഇടയിൽനിന്നും ഉയർന്നുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ബൈലോ മുൻനിർത്തി ബോർഡിനു മുന്നിൽ അവർ വസ്തുതകൾ കൃത്യമായി അവതരിപ്പിച്ചു. ഇക്കാര്യം ബോധ്യപ്പെട്ട ബോർഡ് ഇക്കാര്യത്തിൽ വിശദമായ പുനഃപരിശോധന നടത്താം എന്ന കാര്യത്തിൽ ഉറപ്പു നൽകി.
സ്കൂൾ ഇൻഷുറൻസുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ പ്രശ്നങ്ങൾ, സ്കൂളിൽ അടുത്തിടെ നടന്ന ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും പരാതികളും, വിവിധ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവയും ചർച്ചയുടെ ഭാഗമായി. ഇക്കാര്യങ്ങളിലെല്ലാം ബോർഡിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടികളാണ് ഉണ്ടായതെന്ന് രക്ഷിതാക്കളുടെ പ്രതിനിധികൾ പറഞ്ഞു.
ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കവും ബോർഡ് അംഗങ്ങളും സംബന്ധിച്ചു. കമ്യൂണിറ്റി സ്കൂൾ സംവിധാനം പരിരക്ഷിക്കുന്നതിന്റെ ഭാഗമായി തുടർന്നും ഇത്തരം വിഷയങ്ങളിൽ സക്രിയമായി ഇടപെടുമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ കെ.വി. മനോജ്, വിജയൻ, ദിനേശ് ബാബു, സുഗതൻ, കെ. സന്ദീപ്, മിഥുൻ മോഹൻ, അരുൺ, ബിനു കേശവൻ, അഭിലാഷ്, ആശ്രിത രഞ്ജിത്ത്, അശ്വതി ബിനു, വിഷ്ണുപ്രിയ, സുജിന തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.