മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായിനടക്കുന്ന വൈവിധ്യമാർന്ന ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ പുരോഗമിക്കുന്നു. സാംസ്കാരിക, വാണിജ്യ, വിനോദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വിവിധ സ്ഥലങ്ങളിൽ ആഘോഷിക്കുന്നത്. സലാലയിലെ സംസ്കാരത്തിനും വിനോദത്തിനും വേണ്ടിയുള്ള പരിപാടികൾ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിലും നടക്കും. കായികം, വിനോദം, എന്നിവയിലുടനീളമുള്ള പുതിയതും വൈവിധ്യമാർന്നതുമായ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരമുണ്ടാകുമെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവയർനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് പറഞ്ഞു.
ഇത്തിൻ സ്ക്വകയറിൽ നിരവധി അന്താരാഷ്ട്ര പ്രകടനങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്റർ ഒരുക്കിയിട്ടുണ്ട്, മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായ പുതിയ ഗെയിമുകളുടെ ഒരു ശ്രേണിതന്നെ ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ലൈറ്റിങ് ഷോകൾ, ലേസർ ഫൗണ്ടൻ ഷോകൾ, ഡ്രോൺ ഷോകൾ എന്നിവയും ആസ്വദിക്കാം. സലാല പബ്ലിക് പാർക്ക് ആദ്യമായി എൻഡുറൻസ് സ്പോർട്സ് ഇവന്റിന് ആതിഥേയത്വം വഹിക്കും. കൂടാതെ, ഖരീഫ് സീസണിൽ കായിക മത്സരങ്ങൾക്കായി നിരവധി സ്പോർട്സ് മത്സരങ്ങളും അരറങ്ങേറും. സലാല ഇന്റർനാഷനൽ സൈക്ലിങ് ടൂർ ഇതിലുൾപ്പെടുന്നതാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 100ലധികം സൈക്ലിസ്റ്റുകൾ പങ്കെടുക്കും.
പതിവിൽനിന്ന് വ്യത്യസ്തമായി 90 ദിവസങ്ങളിലായാണ് ഇത്തവണ ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ നടക്കുന്നത്. ഖരീഫ് സീസണിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തവണ 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായിരുന്നു നടത്തിയിരുന്നത്. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലും ഫെസ്റ്റിവൽ പരിപാടികൾ നടക്കും. അൽ മുറൂജ് തിയേറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ അരങ്ങേറും. ഇത്തീൻ സ്ക്വകയറിൽ സ്പോർട്സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ, സന്ദർശക സേവനങ്ങളെന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക.
സദ ഏരിയയിൽ ആദ്യമായി ‘റിട്ടേൺ ടു പാസ്റ്റ്’ എന്നപേരിലും പ്രവർത്തനങ്ങൾ നടത്തും. പരമ്പരാഗത കലകൾ, പൈതൃക വിപണികൾ, വൈവിധ്യമാർന്ന കരകൗശല ഉൽപന്നങ്ങൾ, ഒമാനി സംസ്കാരം ഉൾക്കൊള്ളുന്ന തത്സമയ കലകളും പ്രകടനങ്ങളുമായിരിക്കും ഇവിടെ അവതരിപ്പിക്കുക. അന്താരാഷ്ട്ര ഗ്രാമങ്ങൾ, അമ്യൂസ്മെന്റ് ഏരിയകൾ, വിനോദ പ്രവർത്തനങ്ങൾ, ലൈറ്റ് മോഡലുകൾ, വിവിധ റസ്റ്ററന്റുകൾ, കഫേകൾ എന്നിവയുള്ള ഔക്കാദ് പാർക്ക് കുട്ടികൾക്കായി പ്രത്യേകം ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.