മസ്കത്ത്: ഒമാൻ എണ്ണവില ചൊവ്വാഴ്ച 4.76 ഡോളർ കുറഞ്ഞിന് പിന്നാലെ ബുധനാഴ്ചയും താഴ്ന്നു. ചൊവ്വാഴ്ചത്തെ വിലയെക്കാൾ ബാരലിന് 30 സെൻറ് മാത്രമാണ് കുറഞ്ഞത്. ഇതാടെ ജൂലൈയിൽ വിതരണം ചെയ്യേണ്ട എണ്ണവില 102.93 ഡോളറായി. ഒമാൻ അസംസ്കൃത എണ്ണ ഒരു ബാരലിന് 103.13 ഡോളറായിരുന്നു ദുബൈ മാർക്കൈന്റൽ മാർക്കറ്റിലെ ചൊവ്വാഴ്ചത്തെ വില. അന്താരാഷ്ട്ര മാർക്കറ്റിലും എണ്ണ വില ആറു ശതമാനം കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 107.89 ഡോളറായിരുന്നു ഒമാൻ എണ്ണ വില. അതിനിടെ ഒമാൻ എണ്ണ വിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായിരുന്നു. ബുധനാഴ്ചത്തെ വിലയായ 102.93 ഡോളറിൽനിന്ന് ബാരലിന് ഒരു സെൻറ് വർധിച്ച് 102.94 ൽ എത്തി. ചൈനയിലെ കോവിഡ് ലോക്ഡൗൺ കാരണം
ഉപഭോഗം കുറഞ്ഞതാണ് വില കുറയാനുള്ള പ്രധാന കാരണം. ചൈനയിലെ കോവിഡ് ലോക്ഡൗൺ ആഗോള മാർക്കറ്റിൽ വൻ ആശങ്കകൾ ഉയർത്തുന്നുണ്ട്. ചൈനയിൽ ലോക്ഡൗൺ കാരണം സൗദി അരാംകോ കമ്പനി എണ്ണ കയറ്റുമതി വില കുറച്ചിരുന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ആദ്യമായാണിത്. ചൈനയിലെ കോവിഡ് പ്രതിസന്ധി കാരണം എണ്ണയുടെ ഡിമാൻഡ് കുറയാനുള്ള സാധ്യത കണക്കിലെടുത്താണിത്. അരാംകോ കയറ്റി അയക്കുന്ന എല്ലാ എണ്ണകളുടെയും വില കുറച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങൾക്കുവേണ്ടിയുള്ള സൂപ്പർ ലൈറ്റിന് ബാരലിന് അഞ്ചു ഡോളറിലധികവും എക്സ്ട്രാ ലൈറ്റിന് 4.96 ഡോളറുമാണ് കുറച്ചത്. സൗദി അറേബ്യക്ക് പിന്നാലെ വൻകിട എണ്ണ ഉൽപാദക രാജ്യമായ കുവൈത്തും വില കുറച്ചു.
ഏഷ്യൻ രാജ്യങ്ങളിലേക്ക് ജൂണിൽ കയറ്റിയയക്കേണ്ട എണ്ണക്ക് ബാരലിന് 4.95 ഡോളറാണ് കുവൈത്ത് കുറച്ചത്. ചൈനയിലെ ലോക് ഡൗണും അതുയർത്തുന്ന ആശങ്കകളുമാണ് കുവൈത്തും എണ്ണവില കുറക്കാനുള്ള പ്രധാന കാരണം. റഷ്യ - യുക്രെയ്ൻ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നിരുന്നു.
ചൈനയിലെ കോവിഡ് ലോക് ഡൗൺ അന്താരാഷ്ട്ര വിപണയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ചൈന പദ്ധതികൾ ചുരുക്കിയത് കാരണം യൂറോപ്പിൽ വൻതോതിൽ വാണിജ്യ പദ്ധതികൾ നിർത്തലാക്കിയിട്ടുണ്ട്.
എന്നാൽ ഡീസൽ, ഗ്യാസ് വിലകൾ കുത്തനെ ഉയരുകയാണ്. ഡീസർ വില വർധിക്കുന്നത് ലോകത്താകെ പണപ്പെരുപ്പം വർധിക്കാനും വില വർധനവിനും കാരണമാകുമെന്ന് കണക്കാക്കുന്നു. എണ്ണവില 100 ഡോളറിന് മുകളിൽതന്നെ നിൽക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. റഷ്യൻ എണ്ണക്ക് ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുന്നത് യൂറോപ്യൻ മാർക്കറ്റിൽ എണ്ണ കമ്മിക്കും കാരണമാക്കുന്നുണ്ട്. എന്നാൽ ചില രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചതും നിലവിലെ വില കുറവിന് കാരണമായിട്ടുണ്ട്. അതിനിടെ ലിബിയയിലെ എണ്ണ മേഖലയും ഉടനെ തുറക്കുമെന്ന പ്രഖ്യാപനവും മാർക്കറ്റിൽ കൂടുതൽ എണ്ണ എത്താൻ സഹായിക്കും. എന്നാൽ, ഒപെക് അംഗരാജ്യങ്ങൾ എണ്ണ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും പല രാജ്യങ്ങളും നിശ്ചയിച്ച അളവിൽ എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.