മസ്കത്ത്: ഒമാനിൽ ജോലിചെയ്യുന്ന സ്വദേശികൾക്കും പ്രവാസികൾക്കുമുള്ള പ്രസവാവധി ഇൻഷുറൻസ് ജൂലൈ 19 മുതൽ നടപ്പിലാക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്). 160,886 ഒമാനികൾ ഉൾപ്പെടെ 225,981 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മക്കും സാമൂഹിക സംരക്ഷണം നൽകുക, അപകടസാധ്യതകൾക്കെതിരെ സാമൂഹിക ഇൻഷുറൻസ് പരിരക്ഷിക്കുക, സാമൂഹികമായും സാമ്പത്തികമായും ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്ക് ശാക്തീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക, തൊഴിലുടമയുടെയും ഇൻഷ്വർ ചെയ്തയാളുടെയും അവകാശങ്ങൾ, ഒമാനിലെ പ്രവാസി തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിന് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കുക എന്നിവയാണ് പ്രസവാവധി ഇൻഷുറൻസ് നടപ്പിലാക്കുന്നതിന്റെ ലക്ഷ്യമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്കും ബാധകമാണ് പ്രസവാവധി ഇൻഷുറൻസ്. കൂടാതെ താത്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുമുള്ള കരാറുകളും ഇതിൽ ഉൾപ്പെടും. രാജ്യത്ത് ജോലിചെയ്യുന്ന സ്വദേശികളെകൂടാതെ പ്രവാസികളായ ഇതര തൊഴിലാളികൾക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്.
ഇത് സംബന്ധിച്ച് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ തീരുമാനം (നമ്പർ R/10/2024 ) പുറത്തിറക്കിയിരുന്നു. ഇത് ജൂൺ 30ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലാണ് ഒമാനിയല്ലാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രസവാവധി അലവൻസിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളത്. കൊമേഴ്സ്യൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പരിരക്ഷ ലഭിക്കും.
എന്നാൽ, ഗാർഹിക തൊഴിലാളികൾ, പാചകക്കാർ, ഡ്രൈവർമാർ, കർഷകത്തൊഴിലാളികൾ, സമാനമായ വിഭാഗങ്ങൾ എന്നിവർക്ക് ഇൻഷുറൻസിന് അർഹതയുണ്ടാവില്ല. സ്വയംതൊഴിൽ ചെയ്യുന്ന ഒമാനികൾ, ജി.സി.സിയിൽ ജോലിചെയ്യുന്ന പാർട്ട് ടൈം ഒമാനികൾ, വിദേശത്ത് ജോലിചെയ്യുന്ന ഒമാനികൾ എന്നിവർക്ക് ഇത് ബാധകമല്ലെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലെ ബെനഫിറ്റ് ഡയറക്ടർ ജനറൽ മാലിക് അൽ ഹരിതി വ്യക്തമാക്കി. തൊഴിലാളികളുടെ ഒരുമാസത്തെ പ്രസവാവധി ഇൻഷുറൻസിന്റെ ഒരു ശതമാനം വിഹിതം നൽകാൻ ഉടമസ്ഥ ബാധ്യസ്ഥനാണ്. പ്രസവത്തിനു മുമ്പുള്ള 14 ദിവത്തേയും പ്രസവനാന്തരമുള്ള 98 ദിവസത്തേയും മുഴുവൻ ശമ്പളമാണ് പരിരക്ഷയായി നൽകുക.
പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കിൽ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ആനുകൂല്യം ഭർത്താവിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.