ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; വിശ്രമ സമ‍യം ഉച്ചക്ക് 12.30 മുതൽ 3.30വരെ

മസ്കത്ത്: കത്തുന്ന ചുടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.

തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യഹാന അവധി നൽകുന്നത്. ഉച്ച വിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി അറിയച്ചിട്ടുണ്ട്.

എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നൽകൽ, ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾ തണുപ്പുള്ള സമയങ്ങളിലേക്ക് പുനഃക്രമീകരിക്കൽ, ജീവനക്കാർ 45 മിനിറ്റ് ജോലി ചെയ്യുന്ന റൊട്ടേഷൻസംവിധാനം, തുടർന്ന് 15 മിനിറ്റ് ഇടവേള എന്നിവ ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ധനസ്റ്റേഷനുകളിൽ ഉച്ച സമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാൻ കമ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്.

ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.

വിവിധ ഭാഷകളിൽ തയാറാക്കിയ ലഘുലേഖകളും വിതരണം ചെയ്തു. ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക, അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക, ലഘുവയ ഭക്ഷണം കഴിക്കുക എന്നിവ ചൂടുകാലത്ത് സ്വീകരിക്കാവുന്ന കാര്യങ്ങളണെന്ന് അധികൃതർ പറഞ്ഞു.

തലകറക്കം, ബലഹീനത, ഉത്കണ്ഠ, കടുത്ത ദാഹവും തലവേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കഴിയുന്നത്ര വേഗം തണുത്ത സ്ഥലത്തേക്ക് മാറി നിങ്ങളുടെ താപനില പരിശാധിക്കണം. റീഹൈഡ്രേറ്റ് ചെയ്യാൻ വെള്ളമോ പഴച്ചാറോ കുടിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ചൂടുള്ള സമയത്ത് മുറിയിലെ താപനില പകൽ സമയത്ത് 32 ഡിഗ്രി സെൽഷ്യസിലും രാത്രിയിൽ 24 ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കണം. 60 വയസ്സിനു മുകളിലുള്ളവർക്കും ശിശുക്കൾക്കും അല്ലെങ്കിൽ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇത് വളരെ പ്രധാനമാണെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - midday break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.