സി.പി. നൂറുൽ അമീൻ
മസ്കത്ത്: ഒരുകാലത്ത് ഒമാനിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന ന്യൂ മാഹിയിലെ സി.പി നൂറുൽ അമീന്റെ നിര്യാണം പ്രവാസികളെ ദുഃഖത്തിലാക്കി. ഏറെ വർഷങ്ങൾക്കുമുമ്പ് തന്നെ അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിലേക്കു തിരിച്ചു പോയിരുന്നെങ്കിലും നിരവധി തവണ ഒമാൻ സന്ദർശിച്ചിരുന്നു. ഒമാനിലെ എം.ഇ.എസ് അടക്കമുള്ള സംഘടനകളിൽ സജീവമായിരുന്ന ഇദ്ദേഹം മികച്ച സംഘാടകൻ കൂടിയായിരുന്നു.
ഒമാനിലെ കാർഷിക, മത്സ്യ വിഭവ മന്ത്രാലയത്തിൽ ഗവേഷകനായാണ് ആദ്യം ഒമാനിലെത്തുന്നത്. 1977 മുതൽ 87 വരെയുള്ളകാലത്തായിരുന്നുയിത്. പിന്നീട് നാട്ടിലേക്കു തിരിച്ചു പോവുകയും 90കളിൽ കമ്പനിയുടെ ആവശ്യ പ്രകാരം വീണ്ടും തിരിച്ചുവരുകയായിരുന്നു. അക്കാലത്ത് ഒമാനിലെ ചില മീനുകൾക്ക് ഇദ്ദേഹം നാമകരണം ചെയ്തിരുന്നു. തിരുവന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും കുറച്ചു കാലം സേവനം അനുഷ്ഠിച്ചിരുന്നു.
ഒമാനിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന എം.ഇ.എസ് ഒമാൻ ശാഖയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. വർഷംതോറും സംഘടിപ്പിച്ചിരുന്ന അക്കാദമിക് എക്സലന്റ് അവാർഡ്ദാന ചടങ്ങുകൾ വളരെ ഭംഗിയായി നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. മസ്കത്തിലെ ആദ്യകാല മത സാംസ്കാരിക സംഘടനയായ ഇസ്ലാമിക് സെന്ററിലും പ്രവർത്തിച്ചിരുന്നു.
ഒമാനിലെ മാഹിക്കാരുടെ കൂട്ടായ്മയായ മാഹി വെൽഫയർ അസോസിയഷന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. സംഘടനയിലായിരിക്കെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അക്കാലത്തു നടത്തിയിരുന്നത്. നാട്ടിൽ അർഹരായവരെ കണ്ടെത്തിയാണ് സഹായങ്ങളെത്തിച്ചിരുന്നത്. ഇത്തരക്കാരെ കണ്ടെത്താൻ നാട്ടിൽ നാല് പേരടങ്ങുന്ന ഒരു സംഘത്തെയും നിശ്ചയിച്ചിരുന്നു. അതിനാൽ നാട്ടിൽ ഏറെ വ്യവസ്ഥാപിതമായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സംഘടനക്കു കഴിഞ്ഞിരുന്നു.
ജീവിതത്തിൽ കണിശത പുലർത്തുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം എന്നാണ് ആദ്യകാല സുഹൃത്തുകൾ ഓർക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിലും അവ തിരുത്തിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
പ്രവാസം മതിയാക്കി നാട്ടിലെത്തിയ ശേഷവും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ന്യൂ മാഹി ഹിറാ സെന്റർ, അൽ ഫലാഹ് ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയ വിദ്യാഭ്യസ സ്ഥാപനങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.