മസ്കത്ത്: ഒമാനും ഇന്ത്യക്കുമിടയിലെ വിമാനയാത്ര വൈകാതെ സുഗമമായേക്കും. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ നിയന്ത്രിത വിമാന സർവീസ് (എയർ ബബിൾ) ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. കോവിഡ് മഹാമാരിക്ക് മുമ്പ് ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്രികരുടെ എണ്ണം ഉയർന്ന തോതിലായിരുന്നു. അതിനാൽ എയർബബിൾ കരാർ ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികൾക്ക് പ്രയോജനകരമാകുമെന്നും ക്യാപ്റ്റൻ മുഹമ്മദിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
എയർ ബബിൾ കരാർ എന്ന് യാഥാർഥ്യമാകുമെന്ന് പറയാൻ കഴിയില്ല. അതിന് മുന്നോടിയായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. അധികൃതർ ഇത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുമെന്നാണ് കരുതുന്നതെന്ന് ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. എയർ ബബിൾ ധാരണയില്ലാതെ തന്നെ ഒരു ദിവസം ഒന്നിലധികം വിമാനം എന്ന തോതിൽ സലാം എയർ ഇന്ത്യയിലേക്ക് സർവീസ് നടത്തിയതായി സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600ഒാളം ചാർേട്ടഡ് വിമാന സർവീസുകളാണ് സലാം എയർ നടത്തിയത്. ഇതിൽ ഏറിയ പങ്കും ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയിലേക്ക് റെഗുലർ സർവീസ് നടത്തുന്നതിനുള്ള അനുമതിക്ക് സലാം എയർ ശ്രമിച്ചുവരുകയാണെന്നും സി.ഇ.ഒ പറഞ്ഞു. അനുമതി ലഭിക്കുന്ന പക്ഷം കേരളത്തിലേക്ക് സർവീസ് തുടങ്ങുന്നതിനാകും പ്രഥമ പരിഗണന. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവിൽ ഒമാനിലേക്ക് വരുന്ന വിദേശികൾക്ക് വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി ആവശ്യമാണ്. വിമാനത്താവളങ്ങൾ തുറക്കുന്നതോടെ ഇൗ വ്യവസ്ഥ എടുത്തുകളയുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.