മസ്കത്ത്: ജബൽ അഖ്ദറിൽ വിവിധ ഗ്രാമങ്ങളിൽ പനിനീർ പൂക്കൾ വിരിഞ്ഞതോടെ സഞ്ചാരികൾ ഒഴുകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവിടെ പനിനീർ മൊട്ടുകൾ വിടരുന്നത്. നോക്കെത്താദൂരത്ത് സുഗന്ധം പരത്തി ഏക്കർകണക്കിലാണ് റോസാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. പനിനീർ പൂക്കൾ ജബൽ അഖ്ദറിലെ കർഷകർക്ക് വെറും കൗതുകക്കാഴ്ചയല്ല, പ്രധാന വരുമാനംകൂടിയാണ്. പനിനീർ പൂക്കളിൽനിന്നുണ്ടാക്കുന്ന റോസ് വാട്ടറിന് മാർക്കറ്റിൽ വൻ ഡിമാൻഡാണ്. ഭക്ഷണത്തിലെ ചേരുവയായും ഔഷധവുമായുമൊക്കെ റോസ് വാട്ടർ സ്വദേശികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സൂപ്പർ മാർക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒമാൻ റോസ് വാട്ടർ ലഭ്യമാണ്.
ഫാമുകളിൽനിന്ന് ശേഖരിക്കുന്ന പനിനീർ പൂക്കൾ ഫാക്ടറിയിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. നിരവധി പരമ്പരാഗത ഫാക്ടറികൾ ഇതിനായുണ്ട്. തോട്ടങ്ങളിൽനിന്ന് പറിച്ചെടുക്കുന്ന പനിനീർ പൂക്കൾ അപ്പോൾതന്നെ ഫാക്ടറിയിൽ എത്തിച്ചാണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. സൈക് വിലായത്തിലാണ് പ്രധാന ഫാക്ടറിയുള്ളത്. പനിനീർപൂക്കളുടെ തനിമയും ഗുണമേന്മയും ലഭിക്കാനായി രാവിലെയും വൈകീട്ടുമാണ് പനിനീർപൂക്കൾ ശേഖരിക്കുന്നത്. രാവിലെ സൂര്യൻ ഉദിച്ചുയരുന്നതിനു മുമ്പും വൈകീട്ട് നാലര മുതൽ ആറുവരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്.
ജബൽ അഖ്ദറിലെ കർഷകർ പലരും പരമ്പരാഗതമായി പനിനീർകൃഷി നടത്തുന്നവരാണ്. വർഷങ്ങളായി ഈ കൃഷി നടത്തുന്നവരും പിതാക്കളിൽനിന്നും പിതാമഹാന്മാരിൽനിന്നും കൃഷി പഠിച്ചവരും നിരവധിയാണ്. ചെറുതും വലുതുമായി തോട്ടങ്ങളിൽനിന്ന് പൂക്കൾ ശേഖരിച്ച് ഫാക്ടറികളിൽ എത്തിക്കുന്നവരും നിരവധിയാണ്. പുതിയ തലമുറയിലെ ചിലർ പനിനീർകൃഷി ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനോദസഞ്ചാരികളെ ദിവസങ്ങളോളം ഒപ്പം ചേർത്ത് പനിനീർപൂ പറിക്കലും അനുബന്ധ കാര്യങ്ങളും ടൂറിസത്തിനായി ഉപയോഗിക്കുന്നവരാണിവർ.
ചിലപ്പോൾ ഏഴു ദിവസമോ മൂന്നാഴ്ചയോ ഒക്കെയായി തങ്ങി തോട്ടത്തിൽ പോയി പൂക്കൾ ശേഖരിക്കുന്നതിലും അനുബന്ധ കാര്യങ്ങളിലും ഭാഗഭാക്കാവുന്ന പരിപാടിയാണിത്. രാവിലെ ഏഴു മണിക്ക് ഫോട്ടോ എടുക്കലും മറ്റുമായി അവർ തോട്ടങ്ങൾ കയറി ഇറങ്ങും. തോട്ടങ്ങളിൽ കൃഷിയിലും പൂക്കൾ പറിക്കലിലുമൊക്കെ വിനോദസഞ്ചാരികളും പങ്കാളികളാവും. പൂ പറിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. നടുവിരലും തള്ള വിരലും ഉപയോഗിച്ചാണ് ഇവ പറിച്ചെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.