മസ്കത്ത്: ഒമാനി-ബഹ്റൈൻ ഉൽപന്ന പ്രദർശനത്തിന്റെ രണ്ടാം പതിപ്പിന് ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ തുടക്കമായി. ബഹ്റൈനിലെ തൊഴിൽ മന്ത്രി ജമീൽ മുഹമ്മദ് അലി ഹുമൈദാന്റെ നേതൃത്വത്തിലാണ് നാലു ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം നടന്നത്.
ഒമാനിലെ ബഹ്റൈൻ എംബസിയുടെയും മനാമയിലെ ഒമാൻ എംബസിയുടെയും സഹകരണത്തോടെ ഒമാനി-ബഹ്റൈൻ ഫ്രണ്ട്ഷിപ് അസോസിയേഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സംരംഭകർ, സ്വയം തൊഴിൽ ചെയ്യുന്ന കുടുംബങ്ങൾ, സാമൂഹിക സുരക്ഷ കുടുംബങ്ങൾ എന്നിവയുൾപ്പെടെ 38 ബഹ്റൈൻ, ഒമാനി എക്സിബിറ്റർമാരുടെ ഉൽപന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രശസ്തമായ ആഡംബര സുഗന്ധദ്രവ്യങ്ങൾ, കുന്തിരിക്കങ്ങൾ, മെഴുകുതിരികൾ, പലഹാരങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, സുവനീറുകൾ, കരകൗശല വ്യവസായ ഉൽപന്നങ്ങൾ, മൺപാത്രങ്ങൾ, പൈതൃക ഉൽപന്നങ്ങൾ എന്നിവ പ്രദർശനത്തിലുൾപ്പെടുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും സുസ്ഥിരമായ വളർച്ചക്കും അടുപ്പത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ബഹ്റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ഹരേബ് അൽ ബുസൈദി പറഞ്ഞു. സഹകരണം വർധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങൾ ഏകീകരിക്കുന്നതിനുമുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ഒമാനി-ബഹ്റൈൻ ഉൽപന്ന പ്രദർശനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളെയാണ് ഒമാനി-ബഹ്റൈൻ ഉൽപന്ന പ്രദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് ഒമാനിലെ ബഹ്റൈൻ അംബാസഡർ ഡോ. ജുമാ അഹമ്മദ് അൽ കാബി പറഞ്ഞു. ബഹ്റൈൻ വിഷൻ 2030 ന്റെയും ഒമാൻ വിഷൻ 2040 ന്റെയും ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സംരംഭക വിഭാഗത്തെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനചടങ്ങിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ജാഫർ അൽ സൈറാഫി, ഇരുരാജ്യങ്ങളുടെയും അംബാസഡർമാർ, ഒമാനി-ബഹ്റൈൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ പ്രസിഡൻറ് റുദൈന അമർ അൽ ഹജ്രി, ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.