മസ്കത്ത്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണീരോടെ യാത്രയാക്കി ഒമാനിലെ മലയാളി പ്രവാസി സമൂഹവും. ഹിജ്റ പുതുവർഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച പൊതുഅവധിയായതിനാൽ ഭൂരിഭാഗംപേരും രാവിലെ മുതൽതന്നെ ടി.വിക്ക് മുന്നിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ അവസാന യാത്രയയപ്പ് വാർത്തകൾ കേട്ട് പലരുടെയും മിഴികൾ ഈറനണിഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ ഉമ്മൻ ചാണ്ടി എത്രത്തോളം ഇടം നേടിയിട്ടുണ്ട് എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തെ യാത്രയയക്കാനായി എത്തിയ ജനസാഗരമെന്ന് വിവിധ ആളുകൾ ചൂണ്ടിക്കാട്ടി. ഒമാനിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ വഴിവെച്ചിരുന്നു.
യമനിൽ തടവിലകപ്പെട്ട നഴ്സുമാരെ ഒമാൻവഴി നാട്ടിലെത്തിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങളിലൂടെയായിരുന്നുവെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു. പ്രവാസലോകത്തിന് ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാ നഷ്ടമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച രാത്രി ഏഴിന് സി.ബി.ഡി ഏരിയയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാഷ്ട്രീയ, സാമുദായിക, മതനേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.