മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് ആവശ്യമായ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രതിഷേധ പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ ബോർഡ് ഓഫ് ഡയറക്ടർക്ക് നിവേദനം നൽകി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച പ്രകാരം, നിലവിലെ പതിനഞ്ചംഗ ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധികളായി അഞ്ചിന് പകരം പത്തുപേരെ ഉൾപ്പെടുത്താൻ കഴിയും. എന്നാൽ ഏഴു പേരെ മാത്രം രക്ഷിതാക്കളുടെ പ്രതിനിധികളായി നിർദേശിക്കാനാണ് ബോർഡ് തീരുമാനം. ഈ തീരുമാനം പുനഃപരിശോധിച്ച് പത്തുപേരെ ബോർഡിലേക്ക് തിരഞ്ഞെടുക്കാൻ സ്കൂൾ ബൈലോയിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.
ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിലവിലെ ബോർഡ് അംഗങ്ങളുടെ എണ്ണം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ , ഇന്ത്യൻ സ്കൂൾ മസ്കത്തിലെയും ദാർസൈറ്റിലെയും പ്രസിഡന്റുമാർ നിലവിൽ അംഗങ്ങളായിരിക്കുന്ന അവസ്ഥ മാറ്റി അവരെ കൂടി തിരഞ്ഞെടുപ്പിലൂടെ കൊണ്ടുവരുക എന്ന സമീപനമാണ് ബോർഡ് സ്വീകരിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. ഇത് രക്ഷിതാക്കളോടുള്ള വെല്ലുവിളിയാണ്. ഈ കോവിഡ് കാലത്തുപോലും വിദ്യാർഥികളോട് തീർത്തും നിഷേധാത്മക നിലപാടാണ് വിവിധ ഇന്ത്യൻ സ്കൂളുകൾ സ്വീകരിക്കുന്നത്. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ തന്നെ 30ലേറെ കുട്ടികളെ ഫീസ് അടച്ചില്ല എന്ന കാരണം പറഞ്ഞ് ടി.സി കൊടുത്തു വിടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഫീസ് അടച്ചില്ല എന്ന കാരണത്താൽ ഒരു കുട്ടിയുടെ പോലും വിദ്യാഭ്യാസം മുടങ്ങില്ല എന്ന മുൻകാലങ്ങളിൽ ബോർഡ് സ്വീകരിച്ച നിലപാടുകളെ പാടെ തള്ളിക്കളയുകയാണ് നിലവിലെ ബോർഡ് ചെയ്യുന്നത്. മുൻ കാലങ്ങളിൽ നടന്നുവന്ന ഓപൺ ഫോറങ്ങൾ പോലും ഇല്ലാതാക്കി. ഇതിനൊക്കെ കാരണം രക്ഷിതാക്കളുടെ വേണ്ടത്ര പ്രാതിനിധ്യം ബോർഡിൽ ഇല്ലാത്തതാണ്. ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. നിലവിൽ അഞ്ചുപേരെ മാത്രമാണ് തിരഞ്ഞെടുപ്പിലൂടെ ബോർഡിലേക്ക് എത്തിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കുന്നത്. മന്ത്രാലയം പറഞ്ഞത് പ്രകാരം ഈ എണ്ണം പത്താക്കുകയാണെങ്കിൽ കൂടുതൽ സ്കൂളുകൾക്ക് പ്രാതിനിധ്യം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ആ ഒരു കാര്യത്തോട് ബോർഡ് മുഖം തിരിച്ചു നിൽക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു. നോമിനേഷനിലൂടെ ആളുകളെ കുത്തിക്കയറ്റി ബോർഡിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കാനാണ് നിലവിലുള്ള ബോർഡ് ശ്രമിക്കുന്നത്.
കമ്യൂണിറ്റി സ്കൂളുകൾ നിലനിൽക്കുക എന്നത് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യമാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ചെയർമാനെ കാണാൻ രക്ഷിതാക്കൾ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. നേരിട്ട് സംസാരിക്കാൻ അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റു മാർഗങ്ങളുമായി മുന്നോട്ടു പോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.