ഐ.എസ്.എം മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് സുതാര്യമാക്കണം
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്ത് (ഐ.എസ്.എം) മാനേജ്മെന്റ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രക്ഷിതാക്കൾ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോക്ടർ ശിവ മാണിക്കത്തിന് നിവേദനം നൽകി.
വിവിധ അക്കാദമിക വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ച് ഡോ.സജി ഉതുപ്പാന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. മാനേജ്മെന്റ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വന്നിട്ടുള്ള അപാകതകൾ ചൂണ്ടിക്കാണിക്കുകയും അതു തിരുത്തുകയും വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. 2023 ജനുവരിയിലാണ് കഴിഞ്ഞ മാനേജ്മെന്റ് കമ്മിറ്റിയിലേക്കുള്ള ഇന്റർവ്യു നടത്തിയിരുന്നത്. അന്നു കൂടിക്കാഴ്ചക്കായി 44 പേർ ഉണ്ടായിരുന്നു. എന്നാൽ നാളിതുവരെയായി അതിൽനിന്നുള്ള നിയമനങ്ങൾ നടത്തിയിട്ടില്ല. എത്ര പേരെ തെരഞ്ഞെടുത്തു എന്നോ എന്തുകൊണ്ടു ബാക്കിയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടില്ല എന്നുള്ളതിനോ മറുപടി ഉണ്ടായിരുന്നില്ല.
ഈ ജനുവരി 15ന് പുതിയ വർഷത്തിലേക്കുള്ള മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻസ് കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങൾ നിവേദനം സമർപ്പിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സാങ്കേതിക കാരണങ്ങൾകൊണ്ടാണ് കഴിഞ്ഞവർഷത്തെ നിയമനം വൈകിയതെന്ന് ചെയർമാൻ അറിയിക്കുകയുണ്ടായി. വരുംവർഷങ്ങളിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ ഏതൊക്കെ മേഖലകളിലേക്കുള്ള വിദഗ്ധരെ യാണ് പ്രസ്തുത മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതെന്ന് കൃത്യമായി നോട്ടിഫിക്കേഷനിൽ രേഖപ്പെടുത്താമെന്ന് ചെയർമാൻ ഉറപ്പു നൽകിയതായി രക്ഷിതാക്കൾ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവരേയും അല്ലാത്തവരേയും വിവരമറിയിക്കുകയും ചെയ്യാമെന്നും രക്ഷിതാക്കളെ ചെയർമാൻ അറിയിച്ചു. സ്കൂളിൽ നടത്തുന്ന പരീക്ഷകളിലെ ചോദ്യ പേപ്പറുകൾ അതീവ ജാഗ്രതയോടുകൂടി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതായി ഡോ. സജി ഉതുപ്പാൻ പറഞ്ഞു.
കുട്ടികളുമായുള്ള നല്ലബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ട നടപടികൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അതിനു അവർക്കായി പരിശീലന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. രക്ഷിതാക്കളായ സൈമൺ ഫിലിപ്പോസ്, കെ.ജെ.ജോൺ, ജയാനന്ദൻ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.