മസ്കത്ത്: സഹം ഇന്ത്യൻ സ്കൂളിൽ ആറാംക്ലാസ് നിർത്തലാക്കിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. ഇവിടെനിന്ന് വിജയിച്ച കുട്ടികൾ തുടർപഠനത്തിനായി 90 കിലോമീറ്റർ യാത്ര ചെയ്ത് മുലന്ത സ്കൂളിലേക്കോ 25 കിലോമീറ്റർ സഞ്ചരിച്ച് സുഹാർ സ്കൂളിലേക്കോ പോകേണ്ടി വരും. ബാത്തിന മേഖലയിലെ ഖദ്റ, ബിദായാ, കാബൂറ, ഹിജാരി സഹം എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ പഠനം പ്രയാസകരമായി മാറിയപ്പോഴാണ് മുലന്തയുടെയും സുഹാറിന്റെയും ഇടയിൽ ഒരു സ്കൂൾ വേണം എന്ന ആശയം ഉയരുന്നത്.
പൊതുസമൂഹം ഒന്നായി മുന്നിട്ടിറങ്ങി ഹിജാരിയിൽ വാടക കെട്ടിടത്തിൽ 2019ന് സഹം സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കോവിഡ് തുടക്കം വരെ നല്ല നിലയിൽ മുന്നോട്ടുപോയി. ആറാം ക്ലാസ് തുടങ്ങിയതും നേട്ടമായി.അതിനിടെ, കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈനിലേക്ക് മാറി.
കുട്ടികളുടെ രക്ഷിതാക്കളിൽ പലർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തതോടെ സ്കൂളിന് ഫീസിനത്തിൽ കിട്ടാനുള്ള തുക വർധിച്ചു. നിലവിൽ ആറാംക്ലാസിലേക്ക് ആറു കുട്ടികളാണുള്ളത്. ഈ കുട്ടികളെവെച്ച് ഒരു ഡിവിഷൻ കൊണ്ടുപോവുക എന്നത് സാമ്പത്തിക ബാധ്യത വരുത്തും.
അതുകൊണ്ടാണ് ആറാം ക്ലാസ് നിർത്തലാക്കിയതെന്നാണ് സ്കൂളിന്റെ ഭാഷ്യം. സാമ്പത്തിക ബാധ്യത കുറക്കാൻ തൊട്ടടുത്തുള്ള മുലന്ത സ്കൂൾ മാനേജ്മെന്റിന്റെ കീഴിലാണ് നിലവിൽ സഹം സ്കൂൾ പ്രവർത്തിക്കുന്നത്. സഹം സ്കൂളിൽ അഡ്മിഷൻ ഫീസായി 260 റിയാൽ നൽകിയ കുട്ടി ആറാം ക്ലാസിലേക്ക് അഡ്മിഷനുമായി മുലന്ത സ്കൂളിൽ ചെല്ലുമ്പോൾ ഇതേ തുക വീണ്ടും അടക്കണമെന്നാണ് ചട്ടം. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
രണ്ടുകുട്ടികളെ ചേർക്കുന്ന രക്ഷിതാവിന് 520 റിയാൽ അഡ്മിഷൻ ഫീസ് കെട്ടണം. സ്കൂൾ വാഹനവും യൂനിഫോം, ബുക്ക് ചെലവ് വേറെയും. സാങ്കേതികമായി സ്കൂൾ ബോർഡിന് പ്രയാസങ്ങൾ ഉണ്ടാവും. എങ്കിലും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതിന് പരിഹാരം വേണമെന്നാണ് ആറാംക്ലാസിലേക്ക് പാസായ വിദ്യാർഥികളുടെ രക്ഷിതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.