മസ്കത്ത്: ഓളപ്പരപ്പിൽ ദിവസങ്ങളോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒഴുക്കിനൊടുവിൽ സ്നേഹതീരമണഞ്ഞ ആശ്വാസത്തിൽ സലിം അൽ ജഫാരിയും അലി അൽ ജഫാരിയും. പാകിസ്താൻ കടൽത്തീരത്തുനിന്ന് കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഇരുവരും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കറാച്ചിയിൽനിന്ന് തിങ്കളാഴ്ച രാത്രി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവർക്കും സ്നേഹോഷ്മള വരവേൽപാണ് ലഭിച്ചത്. സ്വീകരിക്കാനായി സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജൂൺ ഒമ്പതിനാണ് മത്സ്യബന്ധനത്തിന് പോയ ഇരുവരെയും തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ-അഷ്ഖറ തീരത്തുനിന്ന് കാണാതാകുന്നത്. മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിൻ നടുക്കടലിൽ തകരാറിലായി. വീടുമായി ബന്ധപ്പെടാൻ സാറ്റലൈറ്റ് ഉപകരണങ്ങളും ഇല്ലായിരുന്നു. ദിശയും ദിക്കുമറിയാതെ 10 ദിവസമാണ് കടലിൽ ഒഴുകിനടന്നത്. ഒടുവിൽ ഈ പ്രദേശത്തുകൂടി കടന്നുപോയ പാകിസ്താൻ കച്ചവടക്കപ്പലാണ് ഇരുവരെയും കണ്ടെത്തുന്നത്. കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തുകയും അധികാരികളെയും ബന്ധുക്കളെയും അറിയിക്കാൻ സഹായിക്കുകയുമായിരുന്നു. വെറും നാലു ലിറ്റർ വെള്ളം കൊണ്ടായിരുന്നു ഇരുവരും ഇത്രയും ദിവസം ജീവിതം മുന്നോട്ടുകൊണ്ടുപോയത്. മത്സ്യത്തൊഴിലാളികളെ പാകിസ്താനിലെ ഒമാൻ കോൺസുലേറ്റ് ജനറലിന് കഴിഞ്ഞദിവസം പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കൈമാറിയിരുന്നു. നടപടിക്രമം പൂർത്തിയാക്കിയാണ് ഇരുവരും ആശ്വാസ തീരമണഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.