മസ്കത്ത്: സുൽത്താനേറ്റിന്റെ ലോജിസ്റ്റിക് മേഖലയിലേക്ക് വാതിൽ തുറക്കുന്നതായി മസ്കത്ത് ഇന്റർനാഷനൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എൽ.എൽ.സി സംഘടിപ്പിച്ച സിമ്പോസിയങ്ങൾ.
ഒമാന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന 25ാമത് ഗ്ലോബൽ അലയൻസ് ഇന്റഗ്രേറ്റഡ് നെറ്റ് വർക്ക് ലോജിസ്റ്റിക്സ് സിമ്പോസിയത്തിനാണ് മസ്കത്തിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടൽ വേദിയായത്.
സെപ്റ്റംബർ 28 മുതൽ ഒക്ബോർ ഒന്നുവരെയായിരുന്നു പരിപാടി. 18 വർഷക്കാലമായി ലോജിസ്റ്റിക് വ്യവസായത്തിന് സമഗ്രമായ സംഭാവന നൽകുന്നതിൽ മുൻനിരയിലാണ് മാനേജിങ് ഡയറക്ടർ നൗഷാദ് റഹുമാൻ, ഡയറക്ടർ ജിഷ റഹുമാൻ, ജയന്ത എന്നിവർ നേതൃത്വം നൽകുന്ന എം.ഐ.എസ്. 1999ലാണ് ഗ്ലോബൽ അലയൻസ് ഇന്റഗ്രേറ്റഡ് നെറ്റ് വർക്ക് സ്ഥാപിതമായത്.
അംഗങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളെ കാണാനും വ്യവസായ വികസനങ്ങൾ ചർച്ചചെയ്യാനും പ്ലാറ്റ്ഫോം ഒരുക്കുകയെന്നതായിരുന്നു ഇവന്റിന്റെ പ്രധാനലക്ഷ്യം. നാല് ദിവസത്തെ സിമ്പോസിയത്തിൽ ബിസിനസ് ഫോറങ്ങൾ, വൺ-ടു-വൺ മീറ്റിങ് സെഷനുകൾ, ഒമാന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കുന്ന ടൂറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
ആസ്ട്രേലിയ, ഇറാൻ, കൊറിയ, നേപ്പാൾ, ചൈന, കൊളംബിയ, സിംഗപ്പൂർ, തുർക്കിയ, ഇന്ത്യ, പോർചുഗൽ എന്നിവയുൾപ്പെടെ 35-ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയുടെ ഭാഗമായത്. ഗെയിനിന്റെ സിൽവർ ജൂബിലി ഇവന്റ് ഒമാനിൽ സംഘടിപ്പിക്കപ്പെട്ടതിൽ ഗെയിൻ പ്രസിഡന്റ് ജയന്ത ലിയനാഗമഗെയും സന്തോഷം പ്രകടിപ്പിച്ചു.
ജയ്സ് ക്ലബ് ഇന്റർനാഷനൽ ലോജിസ്റ്റിക് ഓർഗനൈസേഷന്റെ ഏഴാമത് ഗ്ലോബൽ ലോജിസ്റ്റിക് സിമ്പോസിയവും മസ്കത്തിൽ സമാപിച്ചു.
100 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സപ്ലൈ ചെയിൻ മാനേജ്മെന്റ് കമ്പനികളുടെ ഒരു പ്രൊഫഷനൽ കൺസോർട്ടഷ്യമാണ് ജയ്സ് ക്ലബ് ഇന്റർനാഷനൽ ലോജിസ്റ്റിക് ഓർഗനൈസേഷൻ. നാല് ദിവസത്തെ ഇവന്റിൽ ഒമാന്റെ ചരിത്രത്തെയും സാംസ്കാരികതയെയും പ്രദർശിപ്പിക്കുന്ന ഗൈഡഡ് ടൂറുകൾ ഉൾപ്പെടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
യു.എസ്എ, ജപ്പാൻ, കാനഡ, ഇന്ത്യ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇറാൻ, മൊറീഷ്യസ്, മലേഷ്യ, ഈജിപ്ത്, ബഹ്റൈൻ തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾ ആഗോള ലോജിസ്റ്റിക്സിന്റെ ഭാവി, അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ചും ചർച്ചകൾ നടത്തി.
ലോജിസ്റ്റിക്സ് പവർഹൗസ് എന്ന നിലയിൽ ലോകോത്തര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ഒമാന്റെ വൈദഗ്ധ്യത്തെ പ്രകടിപ്പിക്കുന്നതായിരുന്നു രണ്ട് ഇവന്റുകളും. രണ്ട് സിമ്പോസിയങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.