മസ്കത്ത്: യുക്രെയ്നിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പേ വീടണഞ്ഞ ആശ്വാസത്തിൽ മലയാളി വിദ്യാർഥി. മസ്കത്തിൽ താമസിക്കുന്ന കൊല്ലം സ്വശേദി കവിരാജ്-തങ്കം ദമ്പതികളുടെ മകൻ രോഹൻ കവിരാജാണ് ദിവസങ്ങൾക്കുമുമ്പ് സ്നേഹത്തണലിലലിഞ്ഞത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പത്തോളം വിദ്യാർഥികളുടെ കൂടെയാണ് കിയവിൽനിന്ന് ഇസ്തംബൂൾ വഴി ഫെബ്രുവരി 24ന് മസ്കത്തിൽ എത്തുന്നത്. ഉറ്റവരുടെ കൂടെ ചേർന്നെങ്കിലും തന്റെ സഹപാഠികൾ പലരും ഇപ്പോഴും യുക്രെയ്നിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് രോഹനെ അസ്വസ്ഥനാക്കുന്നുണ്ട്.
ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അലംഭാവമാണുണ്ടായതെന്ന് രോഹൻ പറയുന്നു. അമേരിക്ക, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഫെബ്രുവരി പകുതിയോടെ തന്നെ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. യുദ്ധസാഹചര്യമില്ലാത്തിനാൽ ആവശ്യമുള്ളവർക്ക് പോകാമെന്നായിരുന്നു എംബസിയുടെ നിലപാട്.
യുദ്ധഭീതി പടർന്നതോടെ വിമാന ടിക്കറ്റ് റോക്കറ്റുപോലെ കുതിക്കുകയും ചെയ്തു. 27,000 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് മണിക്കൂറുകൾ കൊണ്ട് 70,000 രൂപവരെ എത്തി. സാധാരണക്കാരായ വിദ്യാർഥികൾക്ക് ഇത്രയും വലിയ തുക ചെലവാക്കി നാടണയാൻ കഴിയാത്ത സ്ഥിതിയുണ്ടായി. നാട്ടിൽ വർഷത്തിൽ 10 ലക്ഷം കൊടുക്കാൻ കഴിയാത്ത വിദ്യാർഥികളാണ് ഇവിടെ വന്ന് പഠിക്കുന്നത്. പലരും പാർട്ട് ടൈം ജോലിയും ലോണുമൊക്കെയെടുത്താണ് പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇതിനിടക്ക് വിമാന സർവിസ് നിലച്ചതോടെ വിദ്യാർഥികൾ കുടുങ്ങി ക്കിടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. എംബസിയുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പൻ പ്രതികരണമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും രോഹൻ പറയുന്നു.
പടിഞ്ഞാറൻ യുക്രെയ്നിലെ ചെർണിവിറ്റ്സി നഗരത്തിലെ ബി.എസ്.എം.യു യൂനിവേഴ്സിറ്റിയിലെ നാലാംവർഷ മെഡിക്കൽ വിദ്യാർഥിയാണ് രോഹൻ. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ പഠനം തുടരാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.