മസ്കത്ത്: മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് സ്ത്രീകളേയും കുട്ടികളേയും അടക്കമുള്ള യാത്രക്കാരെ വലച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.15ന് പുറപ്പെടേണ്ട ഐ.എക്സ് 554 വിമാനം എട്ടര മണിക്കൂറോളം വൈകി രാത്രി എട്ടരയോടെയാണ് യാത്ര തുടർന്നത്.
നേരത്തെ തിരുവനന്തപുരം-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. ഈ വിമാനം വൈകിയതാണ് മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ താമസിച്ചതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം.
യാത്രക്കാരിൽ പലരും ഒമാന്റെ ദൂരദിക്കുളിൽനിന്ന് സഞ്ചരിച്ച് പത്ത് മണിയോടെ മസ്കത്ത് എയർപോർട്ടിൽ വന്നതായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് സാങ്കേതിക കാരണങ്ങളാൽ വിമാനം താമസിച്ചാണ് പുറപ്പെടുക എന്ന വിവരം അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.
ആദ്യം വൈകീട്ട് ആറുമണിക്കും പിന്നീട് ഏഴ് മണിക്കും പുറപ്പെടുമെന്ന അറിയിപ്പാണ് യാത്രക്കാർക്ക് നൽകിയിരുന്നത്. ഒടുവിൽ എട്ടരയോടെയാണ് മസ്കത്തിൽനിന്ന് വിമാനം യാത്ര തുടർന്നത്. ഉച്ചക്കും വൈകീട്ടുമുള്ള ഭക്ഷണം എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തിയിരുന്നെന്ന് കൊല്ലത്തേക്കുള്ള യാത്രക്കാരനായ ഷെഫീഖ് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് വിമാനം പുറപ്പെടാനിരിക്കെയാണ് കാബിനിൽ പുക ഉയർന്നത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളംവെച്ചതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലേക്ക് വിവരം കൈമാറുകയായിരുന്നു.
ഉടൻ അഗ്നിരക്ഷാ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന്, വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
142 യാത്രക്കാരുമായുള്ള മസ്കത്ത് വിമാനം രാവിലെ 8.30നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെടാൻ ഒരുങ്ങിയത്. അപ്പോഴാണ് കാബിനിലെ പുക പരിഭ്രാന്തി സൃഷ്ടിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർ പുലച്ചയാണ് മസ്കത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.