മസ്കത്ത്: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസവും സഹായവുമായി ഇൻകാസ് ഒമാൻ മുൻപന്തിയിൽ ഉണ്ടാവുമെന്ന് ദേശീയ കമ്മിറ്റി ജനറൽ സെക്രെട്ടറി മണികണ്ഠൻ കോതോട്ട് അറിയിച്ചു.
കേരളം ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും ഭീകരവും ദാരുണവുമായ പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദും ചൂണ്ടിക്കാട്ടി.
ചൂരൽമലയിലും മുണ്ടക്കൈയിലും ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ മരണത്തിന്റെ പുതപ്പുമായി ഉരുൾപൊട്ടലിന്റെ രൂപത്തിൽ പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ നഷ്ടമായത് നൂറുകണക്കിന് ആളുകളുടെ ജീവനും ഒരായുസ്സിന്റെ സമ്പാദ്യങ്ങളുമാണ്.
ഒറ്റരാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ നമ്മൾ അനുവദിക്കില്ല. അപകടം നടന്നിടത്ത് വ്യക്തമായ പദ്ധതികൾക്ക് രൂപം നൽകി വരികയാണെന്നും നിലവിൽ ഇൻകാസ് ഇബ്ര റീജിയനൽ കമ്മിറ്റി പ്രസിഡന്റ് അലി കോമത്തിന്റെ നേതൃത്വത്തിൽ ദുരന്തമുഖത്ത് ഇൻകാസ് പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളുമായി സജീവമാണെന്നും ദേശീയ കമ്മിറ്റി ജനറൽ സെക്രെട്ടറി മണികണ്ഠൻ കോതോട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.