മസ്കത്ത്: കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ അപകടത്തിൽ ഐക്യദാർഢ്യവുമായി സുൽത്താൻ നാട്. സംഭവത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു. പ്രകൃതിദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തി സുൽത്താൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേബ്ൾ സന്ദേശം അയച്ചു.
മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നടന്ന ഉരുള്‍പൊട്ടലില്‍ 200ലധികം പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 191 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മേഖലയിൽ സൈന്യവും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസും സന്നദ്ധപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്. ഒമാനിൽനിന്നടക്കമുള്ള പ്രവാസികളും ഈ യജ്ഞത്തിൽ പങ്കുചേർന്നിട്ടുണ്ട്.
മരിച്ചവരിൽ നൂറിനടുത്ത് ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
ദുരന്തബാധിതമേഖലയില്‍നിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളില്‍ മാത്രം ആയിരത്തിലധികം പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.