മസ്കത്ത്: ഖത്തർ ലോകകപ്പ് ഫുട്ബാളിൽ യോഗ്യത നേടുന്നതിനായുള്ള അവസാന റൗണ്ട് മത്സരത്തിൽ വിജയത്തുടക്കം കുറിച്ചതിെൻറ ആത്മവിശ്വാസത്തിൽ ഒമാൻ.
ഒസാക്കയിൽ നടന്ന മത്സരത്തിൽ കരുത്തരായ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് നേടിയ വിജയം ആരാധകരിലും ആഹ്ലാദം പടർത്തിയിട്ടുണ്ട്. 88ാം മിനിറ്റിൽ ഇസാം അൽ സുബ്ഹിയാണ് വിജയ ഗോൾ നേടിയത്. ജയത്തോടെ ഒമാന് മൂന്ന് പോയന്റ് ലഭിച്ചു. സെപ്റ്റംബർ ഏഴിന് സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ സൗദി അറേബ്യക്ക് എതിരെയാണ് ഒമാെൻറ അടുത്ത മത്സരം. കരുത്തരായ ജപ്പാനെതിരെ നേടിയ ഈ വിജയം ഒമാെൻറ ആത്മവിശ്വാസം വർധിപ്പിക്കും. ഖത്തർ ലോകകപ്പ് യോഗ്യതക്കായി ഒമ്പത് മത്സരങ്ങൾ കളിച്ച ജപ്പാെൻറ ആദ്യ പരാജയമാണിത്.
ഗ്രൂപ് ബിയിൽ ഒമാന് പുറമെ ജപ്പാൻ,ആസ്ട്രേലിയ, സൗദി അറേബ്യ, വിയറ്റ്നാം, ചൈന എന്നീ ടീമുകളാണുള്ളത്. രണ്ട് ഗ്രൂപ്പുകളിലെയും എല്ലാ ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ കളിച്ച ശേഷം ഏറ്റവും അധികം പോയന്റുകൾ ലഭിക്കുന്ന രണ്ടു ടീമുകൾ ഓരോ ഗ്രൂപ്പിൽ നിന്നും നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. ഇരു ഗ്രൂപ്പുകളിലും മൂന്നാം സ്ഥാനത്തെത്തുന്ന ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഓഷ്യാന ജേതാക്കളുമായി ഏറ്റുമുട്ടും. അതിൽ ജയിക്കുകയാണെങ്കിൽ ഒരു ടീമിന് കൂടി ഏഷ്യ വൻകരയിൽ നിന്നും ലോകകപ്പിൽ കളിക്കാം.
ഖത്തറിൽ നടക്കുന്ന ലോകകപ്പിെൻറ അവസാന റൗണ്ടിൽ കളിക്കാൻ സകല കരുത്തും സംഭരിച്ചാണ് ഒമാനുള്ളത്. കഴിഞ്ഞ ഒരു മാസം സൈബീരിയയിൽ ക്രൊയേഷ്യക്കാരനായ ബ്രാൻകോ ഇവാൻകോവിച്ചിന് കീഴിൽ പരിശീലനത്തിൽ ആയിരുന്നു. ഇവിടെ നിരവധി സന്നാഹ മത്സരത്തിൽ കളിച്ച ഒമാൻ എല്ലാത്തിലും ജയിച്ചിരുന്നു. ശക്തരുടെ ഗ്രൂപ്പിൽ ആണെന്നുള്ളത് ഏറ്റവും അധികം തിരിച്ചറിഞ്ഞയാളാണ് ബ്രാൻകോ ഇവാൻകോവിച്ച്. കഴിഞ്ഞ ലോകകപ്പിൽ ഇറാന് ലോകകപ്പിലേക്ക് യോഗ്യത നേടിക്കൊടുത്ത കോച്ച് കൂടിയാണ് ഇദ്ദേഹം. ഗ്രൂപ്പിൽ ജപ്പാൻ, ആസ്ട്രേലിയ എന്നീ ടീമുകൾ സ്ഥിരമായി ലോകകപ്പിൽ കളിക്കുന്നവരാണ്. സൗദി അറേബ്യ മിക്കപ്പോഴും ലോകകപ്പ് കളിക്കുന്നവരാണ്.
അതുകൊണ്ടു തന്നെ ഇനിയും വലിയ അട്ടിമറികൾ സൃഷ്ടിച്ചാൽ മാത്രമേ ഒമാന് സാധ്യതയുള്ളൂ. 2014 ലോകകപ്പിൽ സമാനമായ അവസ്ഥയിൽ ആയിരുന്നു ഒമാൻ. അന്ന് ഏറെക്കുറെ ലോകകപ്പിെൻറ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയതായിരുന്നു ഒമാൻ. എന്നാൽ ജപ്പാനോട് രണ്ടു മത്സരങ്ങളും തോറ്റത് വലിയ തിരിച്ചടിയായി. ഇത്തവണയും ജപ്പാനും, ആസ്ട്രേലിയയും ഒമാനൊപ്പം ഒരു ഗ്രൂപ്പിലാണ്. ഇത്തവണ ഒരു കളിക്കാരനെ ആശ്രയിച്ചല്ല ഒമാൻ ഇറങ്ങുന്നത് മാത്രമല്ല ഒരു ഗൾഫ് രാജ്യത്തിലാണ് ലോകകപ്പ് നടക്കുന്നത് എന്നും പ്രതീക്ഷകൾ വാനോളം എത്തിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.