മസ്കത്ത്: ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാടിൽ പരിക്കേറ്റ ഫലസ്തീനികൾ ചികിത്സക്കായി ഒമാനിലെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം സുൽത്താനേറ്റിന്‍റെ മണ്ണിലെത്തിയത്. അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മളവരവേൽപ്പാണ് ഫലസ്തീനികൾ ക്ക് നൽകിയത്. ഇവർക്ക് അവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ഫലസ്തീനികളെ എത്തിക്കാൻ സൗകര്യമൊരുക്കിയ ഈജിപ്തിലെ അധികാരികൾക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഗസ്സയിലെ കുട്ടികൾക്ക് കൈത്താങ്ങുമായി ഒമാൻ എത്തിയിരുന്നു. ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് യുനിസെഫിന് പത്ത് ലക്ഷം യു.എസ് ഡോളർ ആണ് സംഭാവന നൽകിയത്. കുട്ടികളോടുള്ള പ്രതിബദ്ധക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർച്ചയായുള്ള ഇസ്രായേൽ ബോബോക്രമണത്തിൽ ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മാനസികവും ശാരീരീകവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്. പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക് നൽകാൻ സാധിക്കുന്നില്ല.
ഫലസീനിലേക്ക് വിവിധ ഘട്ടങ്ങളിലായി അവശ്യ വസ്തുക്കളും ഒമാൻ എത്തിച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്. ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്.
ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേയ്മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് 90909 എന്ന നമ്പറിലേക്കും സന്ദേശങ്ങൾ അയക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.