പഴമയുടെ കൊടിക്കൂറ ഉയര്‍ത്തി പത്തേമാരി മേള

ദോഹ: എണ്ണപാടങ്ങള്‍ കണ്ടുപിടിക്കുന്നതിനും മുമ്പത്തെ കാലഘട്ടത്തിലേക്കുള്ള മടക്കമാണ് കതാറയിലെ പായ്കപ്പല്‍ മേള. ഗള്‍ഫ് നാടുകളിലെ പൗരന്‍മാര്‍ക്ക് മുത്ത് വാരിയും മീന്‍ പിടിച്ചും ജീവിച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക്. പൂര്‍വികരുടെ ജീവിത സ്മരണ പുതുക്കുകയാണ് കതാറ ബീച്ചിലെ അഞ്ച് നാള്‍. പുതിയ തലമുറക്ക് പാരമ്പര്യത്തിന്‍െറ പ്രൗഢിയും സന്ദേശവും കൈമാറുകയാണ് പത്തേമാരി ഫെസ്റ്റവലിന്‍െറ ലക്ഷ്യം. കടലില്‍ പങ്കായമെറിഞ്ഞും വള്ളം തുഴഞ്ഞും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിച്ചും ഉത്സവാന്തരീക്ഷത്തിലാണ് കതാറ. യു.എ.ഇ, സൗദി, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ്രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഉത്സവം കൂടാന്‍ ഉരുക്കളുമായി കതാറയിലത്തെിയിട്ടുണ്ട്. ഏറ്റവും സജീവമായി പങ്കുകൊള്ളുന്നത് ഒമാനില്‍ നിന്നുള്ളവരാണ്. 

പഴയ കാലം പുനരാവിഷ്കരിക്കാനായി കച്ചവട കേന്ദ്രങ്ങളും ഒട്ടകങ്ങളും എന്തിന് പാരമ്പര്യ അറബ് സംഗീതം പോലും സദാസമയവും ഇവിടെ പരക്കുന്നു. കയറുകളും ചകിരി ഉല്‍പ്പന്നങ്ങളുമൊക്കെയാണ് ഈന്തപ്പനയോലയില്‍ തീര്‍ത്ത താല്‍ക്കാലിക കച്ചവട കേന്ദ്രങ്ങളിലുള്ളത്. ഇവിടെയുള്ള മര ബെഞ്ചുകളില്‍ കഹ്വ കുടിച്ച് സൊറ പറഞ്ഞിരിക്കുകയാണ് അറബികള്‍. കടലില്‍ മത്സ്യബന്ധനത്തിനും ഉരു നങ്കൂരമിടാനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പ്രത്യേകം പന്തലുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍െറ ചിത്രങ്ങള്‍ പതിച്ചതാണ് ഒമാന്‍ സ്വദേശികളുടെ കൂടാരം. ഒമാനികളുടെ അല്‍ ഗൈഥി സ്റ്റാളില്‍ മത്സ്യബന്ധന വലകള്‍ നെയ്യുന്നതും ഏറെ ആകര്‍ഷകമാണ്. സാലിഹ് ബിന്‍ റാഷിദ് അല്‍ ഗൈഥി ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബീച്ചില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വിവിധ ഉരുക്കളുടെ അണിയങ്ങളില്‍ ഉയര്‍ന്നുപാറുന്നത് പല രാജ്യങ്ങളുടെ പതാകകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ നൂറോളം പായ്കപ്പലുകളാണ് മേളയിലുള്ളത്.


വിവിധ മത്സരങ്ങളിലും യുവാക്കളടക്കമുള്ളവരുടെ സജീവ പങ്കാളിത്തമാണുള്ളത്. പേള്‍ ഡൈവിങ്, വള്ളംകളി, ഫ്രീ ഡൈവിങ്, റോവിങ്, സെയ്ലിങ് തുടങ്ങിയ മല്‍സരങ്ങളാണ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടക്കുന്നത്.  പേള്‍ ഡൈവിങ് മത്സരത്തിന് ഇന്നലെ തുടക്കാമയി. 21 വരെ തുടരുന്ന മത്സരത്തില്‍ കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം സൗദിയിലെ ഫുര്‍സാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത ഗ്രാമം, കരകൗശല നിര്‍മാണം, മത്സ്യബന്ധന മത്സരം തുടങ്ങിയവയും ഇത്തവണ നടക്കുന്നുണ്ട്. സമാപനചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 
വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ഉരുക്കാഴ്ചകള്‍ കാണാന്‍ ഇവിടെ എത്തുന്നുണ്ട്. 15 ഇന്‍റിപെന്‍ഡന്‍റ്സ്, ഇന്‍റര്‍നാഷണല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇന്നലെ പായ്കപ്പല്‍ മേള കാണാനത്തെിയത്. ഉരുക്കള്‍ സന്ദര്‍ശിച്ച കുട്ടികള്‍ക്ക് ഖത്തറിന്‍െറ നാവിക പാരമ്പര്യം തൊട്ടറിയാന്‍ അവസരം ലഭിച്ചു. ഫെസ്റ്റ് സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക്  പായ്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ശില്‍പശാലക ളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാന്‍ അവസരമുണ്ട്. ഖത്തര്‍ മ്യൂസിയം അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.