സരിതയുടെ മൊഴിക്ക് പിന്നില്‍  പി.സി. ജോര്‍ജും നികേഷ് കുമാറും -ടി. സിദ്ദീഖ്

ദോഹ: സരിതയുടെ പുതിയ മൊഴികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പി.സി ജോര്‍ജും മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്. രണ്ട് ദിവസത്തെ ഓപറേഷനാണ് ഇപ്പോഴുണ്ടായ സംഭവങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഴയ ഐഡിയല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍കാസ് (ഒ.ഐ.സി.സി ഖത്തര്‍)  കാസര്‍കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ളിക് ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ രാജി, മജിസ്ട്രേറ്റിന്‍െറ വിധി, ഡി.വൈ.എഫ്.ഐയുടെ സമരം എന്നിവ ഒന്നിച്ചുവന്നത് ഈ ഗുഡാലോചനയുടെ ഫലമാണ്. മാന്യതക്ക് ചേരാത്ത പ്രവര്‍ത്തിയാണ് ഇവര്‍ നടത്തുന്നതെന്നും ഇത് ജനം തളളികളയുമെന്നും അദ്ദേഹം പറഞ്ഞു. 
374 കോടിയുടെ അഴിമതി നടത്തിയവരാണ് ഒരു പൈസയും ഖജനാവിന് നഷ്ടം വരുത്താത്ത സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകനെയും മാധ്യമങ്ങള്‍ വേണ്ടയാടുകയാണെന്നും ഇത് പേടിച്ചാണ് ചാണ്ടി ഉമ്മന്‍ കേരളത്തിലേക്ക് പോലും വരാത്തതെന്നും ടി. സിദ്ധീഖ് പറഞ്ഞു.
വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘപരിവാരിനെ കരുതിയിരിക്കണം. പിണറായി വിജയന്‍ നടത്തുന്ന യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ഉമ്മന്‍ ചാണ്ടി തന്നെ വീണ്ടും മുഖ്യമന്ത്രിയാവണമെന്ന് പിണറായി വിജയന്‍ പറയുമെന്നും ടി. സിദ്ധീഖ് പറഞ്ഞു. 
കേരളത്തില്‍ വന്‍ വികസനമാണ് യു.ഡി.എഫ് ഗവണ്‍മെന്‍റ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 
പരിപാടിയില്‍ ജില്ല പ്രസിഡന്‍റ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡന്‍റ് കെ.കെ. ഉസ്മാന്‍, മറ്റ് നേതാക്കളായ മുഹമ്മദലി പൊന്നാനി, സുരേഷ് കരിയാട്, തോമസ്കുട്ടി എന്നിവര്‍ സംസാരിച്ചു.  ഉണ്ണി നമ്പ്യാര്‍ സ്വാഗതവും ബിജു മത്തായി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.