ദോഹ: മൂന്നുവർഷത്തെ സേവന കാലാവധി പൂർത്തിയാക്കി അംബാസഡർ ഡോ. ദീപക് മിത്തൽ ഖത്തറിനോട് വിടപറഞ്ഞു. ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി വിദേശകാര്യമന്ത്രാലയത്തിൽ ഗൾഫ് ഡിവിഷൻ ചുമതല വഹിച്ചിരുന്ന വിപുൽ ഈമാസം സ്ഥാനമേൽക്കും. കോവിഡ് മഹാമാരിക്കാലവും, ലോകകപ്പ് ഫുട്ബാളും ഉൾപ്പെടെ സംഭവബഹുലമായ കാലയളവിൽ ഖത്തറിലെ ഇന്ത്യൻ കാര്യാലയം തലവൻ എന്ന ജോലി ഭംഗിയായി നിർവഹിച്ചാണ് ഡോ. ദീപക് മിത്തലിന്റെ മടക്കം. ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ജോ. സെക്രട്ടറി) പദവിയിലേക്കാണ് ഡോ. ദീപക് മിത്തലിന്റെ പുതിയ നിയമനം.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങുന്ന വേളയിലായിരുന്നു ഡോ. ദീപക് മിത്തൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സ്ഥാനമേൽക്കുന്നത്. വിദേശകാര്യ മന്ത്രാലയം ജോ.സെക്രട്ടറി പദവിയിൽനിന്നായിരുന്നു ഇദ്ദേഹം പി. കുമാരനു പകരക്കാരനായി ഖത്തർ അംബാസഡറായി എത്തിയത്.
2020 മേയിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധത്തിലും വ്യാപാര-വാണിജ്യ മേഖലയിലും പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിലും ഇക്കാലയളവിൽ മികച്ച സംഭാവനകൾ നൽകാൻ കഴിഞ്ഞു. കോവിഡ് ഭീതിക്കിടയിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച പ്രവാസികൾക്ക് വിവിധ എംബസി അപെക്സ് ബോഡികളുമായി സഹകരിച്ച് വന്ദേ ഭാരത് മിഷൻ വഴി യാത്ര ഒരുക്കുകയും, ലേബർ ക്യാമ്പുകളിലും മറ്റും ഒറ്റപ്പെട്ടവർക്ക് അവശ്യമായ സഹായങ്ങൾ എത്തിക്കാനും അംബാസഡർ എന്ന നിലയിൽ ശ്രമിച്ചു. കോൺസുലാർ സേവനങ്ങളും എംബസി പ്രവർത്തനങ്ങളും കൂടുതൽ ജനകീയമാക്കുകയും സേവനങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പും പുറത്തിറക്കി.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന സമ്മാനമായാണ് ഖത്തറിലെ പ്രവാസ സമൂഹത്തിന് ‘ഇന്ത്യ ഇൻ ഖത്തർ’ എന്ന പേരിലുള്ള ആപ് അംബാസഡർ ഡോ. ദീപക് മിത്തൽ പ്രകാശനം ചെയ്തത്. കോണ്‍സുലാര്‍ ഉള്‍പ്പെടെ ഇ-സേവനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായിരുന്നു ആപ്. നയതന്ത്ര കാര്യാലയത്തിനു കീഴിലെ ഭാരതീയ സഹായതാ കേന്ദ്രം (പി.ബി.എസ്.കെ) ഹെൽപ്ലൈനും അദ്ദേഹം നടപ്പാക്കി. എംബസിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു എന്ന നേട്ടവുമായാണ് ഡോ. ദീപക് മിത്തലിന്റെ മടക്കം. 2022 ഫെബ്രുവരിയിലായിരുന്നു നിലവിലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും ചേർന്ന് കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചത്.
ദോഹ വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് പുതിയ എംബസി ആസ്ഥാനം. ലോകകപ്പ് ഫുട്ബാൾ വേളയിലും ഇന്ത്യൻ കമ്യൂണിറ്റി തലവനായി ഡോ. മിത്തലിന് നിറഞ്ഞുനിൽക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.