അശുതോഷ് പ്രകാശ്
ദോഹ: ഖത്തറിലെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഓടിയെത്താൻ ഇന്ത്യൻ പ്രവാസിയായ അശുതോഷ് പ്രകാശിന് വേണ്ടിവന്നത് ഒരു ദിവസവും ആറുമണിക്കൂറും 31 മിനിറ്റും മാത്രം. കഴിഞ്ഞ മാർച്ച് ഒന്നിലെ ഈ ഓട്ടം ഗിന്നസ് വേൾഡ് റെക്കോഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. കടുത്ത ചൂടിൽ ഓട്ടം കഠിനമാണെങ്കിലും സമൂഹത്തിന്റെ പിന്തുണ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. 14 വർഷമായി ഖത്തറിലുള്ള അശുതോഷ് എയർക്രാഫ്റ്റ് ടെക്നീഷ്യനാണ്. നേരത്തെ ദുബൈയിൽനിന്ന് ഖത്തറിലേക്ക് 739.5 കിലോമീറ്റർ 11 ദിവസവും 17 മണിക്കൂറും കൊണ്ട് നടന്നെത്തി ശ്രദ്ധ നേടിയിട്ടുണ്ട് ഇദ്ദേഹം.
വഴി ദൂരത്തിൽ വെള്ളവും ഭക്ഷണവും കിടക്കാൻ ഇടവും തന്ന് പലരും സഹായിച്ചതായി ഇദ്ദേഹം ഓർക്കുന്നു. പ്രത്യേകിച്ച് മസ്ജിദ് അധികൃതരും പ്രാർഥനക്കെത്തുന്നവരും. സജീവമായ ജീവിതചര്യയിലേക്ക് യുവതലമുറക്ക് പ്രോത്സാഹനം നൽകുകയാണ് നടത്തത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും പ്രധാനം തന്റെ മകനെ പ്രചോദിപ്പിക്കുകയും അവന് മാതൃകയാവുകയുമാണ്. സമർപ്പണത്തിന്റെ ശക്തിയും ഓട്ടത്തിന്റെ സന്തോഷവും അവൻ കണ്ടറിയണം.
സ്പോർട്സിനോടുള്ള സ്നേഹവും കായികാധ്വാനത്തിലൂടെ ശരീരത്തിന് നേടാനാവുന്ന കാര്യങ്ങളും സംബന്ധിച്ച് അവനിൽ ധാരണ വളർത്തണം. ഇതാണ് പ്രധാന ലക്ഷ്യമെന്ന് അശുതോഷ് പ്രകാശ് പറഞ്ഞു. അത്ലറ്റുകൾക്ക് ഖത്തർ അനുയോജ്യമായ ഇടമാണെന്നും കായിക മേഖലക്ക് രാജ്യം നൽകുന്ന പിന്തുണ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെറി ഫോക്സിന്റെ ഐതിഹാസികമായ മാരത്തൺ ഓഫ് ഹോപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാനഡയിലുടനീളം 7,400 കിലോമീറ്റർ ഓട്ടമാണ് ഇദ്ദേഹത്തിന്റെ വലിയ ലക്ഷ്യം. അതിർവരമ്പുകൾ ഭേദിച്ച് സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരാൻ രാജ്യാതിർത്തികൾ കടന്നുള്ള തന്റെ ഓട്ടത്തിന് കഴിയുമെന്ന് അശുതോഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.