രിദ ഫാത്തിമ (എറണാകുളം), അബൂഹമൂർ

മഹാമാരിക്കാലം നമ്മെ പഠിപ്പിക്കുന്നത്

കോവിഡ് മഹാമാരി ലോകത്തെ ഏകദേശം പൂര്‍ണമായി നിശ്ചലമാക്കുകയും ജീവിതം ദുരിതത്തിലാക്കുകയും ചെയ്തു. 2020 സെപ്റ്റംബർ അഞ്ചു വരെ 870,286 ജീവനുകളെടുത്തു. 23.5 മില്യണിലധികം ആളുകളെ ശാരീരികമായും മാനസികമായും പരിക്കേൽപിച്ച് വൈറസ് ലോകം ചുറ്റുകയാണ്. ലോകസമ്പദ്വ്യവസ്ഥക്ക് കനത്ത പ്രഹരമേൽപ്പിച്ചു. മിക്ക രാജ്യങ്ങളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചു. എന്നാല്‍ മറുഭാഗത്ത്, തെൻറ ജീവിതത്തെയും ചുറ്റുപാടിനെയും വ്യത്യസ്തമായി നോക്കിക്കാണാന്‍ ഈ സാഹചര്യം മനുഷ്യന് അവസരം നൽകിയിട്ടുണ്ട്. സൂക്ഷ്മാണുവായ വൈറസ് മനുഷ്യജീവിതത്തെയും ചിന്തകളെയും പലതലത്തിലാണ്സ്വാധീനിക്കുന്നത്.

സ്വയം അറിയാതെ, എതിരിടാന്‍ സാധിക്കാതെ എപ്പോൾ വേണമെങ്കിലും തനിക്ക് എന്തും സംഭവിക്കുമെന്ന സത്യമാണ് മനുഷ്യന് കിട്ടിയ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ തിരിച്ചറിവ്. കോടീശ്വരൻ അവെൻറ സമ്പത്ത് മുഴുവൻ ചെലവാക്കാന്‍ തയാറായാലും വാങ്ങാൻ മരുന്ന് കിട്ടാതെ നിലവിളിക്കുന്നു. തെൻറ ഭാര്യ, ഭർത്താവ്, മക്കൾ, ബന്ധുക്കൾ, ജോലിക്കാര്‍, അംഗരക്ഷകര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങി ലോകം മുഴുവൻതന്നെ രക്ഷിക്കാനുണ്ടെന്നും തനിക്ക് രക്ഷാകവചം തീര്‍ക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അവന്‍. പക്ഷേ, മുഖംമൂടികൾ ഒഴികെ എല്ലാവരും അവനിൽനിന്ന് ഓടിപ്പോവുന്നു. സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചാലും പ്രയാസകരമായ സമയങ്ങളിൽ തനിക്കത് ഗുണം ചെയ്യില്ലെന്ന് മനുഷ്യൻ മനസ്സിലാക്കി.

നമുക്ക് ചുറ്റുമുള്ള വിഭവങ്ങളെ നാം നോക്കിക്കണ്ടിരുന്ന രീതിയെ ഈ മഹാമാരി മാറ്റിമറിച്ചു എന്നതാണ് രണ്ടാമത്തെ പാഠം. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും സാധ്യതകള്‍ ഉണ്ടെന്ന് തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും ചിലവ് ലഘൂകരിക്കുന്നതിെൻറ (cost optimization) പുതിയ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സാഹചര്യം മനുഷ്യനെ നയിച്ചു. ഒരേ സമയം ജോലി ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കുന്ന പുതിയ തൊഴില്‍ സംസ്കാരവും പരിചിതമായി. ഇൻറര്‍നെറ്റിെൻറ അപാരസാധ്യതകളെ ഉപയോഗപ്പെടുത്തി ഓൺലൈൻ സ്കൂൾ സംവിധാനം ഹൃദ്യമായും നൂതനമായും പുരോഗമിക്കുന്നു.

മഹാമാരിക്കാലം കുടുംബ ബന്ധങ്ങളുടെ രുചിയും ഭംഗിയും മനുഷ്യനെ ആസ്വദിപ്പിച്ചു. ഇത് കുടുംബ ബന്ധങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കി. കഴിവുകളും സാമർഥ്യവും കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും കോവിഡ് ലോക്ഡൗണ്‍ മനുഷ്യന് സമയവും അവസരവും നൽകി. ഇൻറർനെറ്റും യൂട്യൂബും പരീക്ഷണങ്ങൾക്കും കഴിവുകൾക്കുമുള്ള വിശാലമായ പ്ലാറ്റ്ഫോമായി. ചെറിയകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിമര്‍ശനങ്ങള്‍ പങ്കിടാനും ബ്ലോഗുകളും വ്ലോഗുകളും സൃഷ്ടിക്കുന്നു.

കുടുംബങ്ങൾ ഗാര്‍ഹിക കൃഷിയിലും ജൈവകൃഷികളിലും വ്യാപൃതരായി. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ ഉൽപാദിപ്പിക്കാൻ തുടങ്ങി. ശുചിത്വത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി. ഭയത്തിെൻറയും പരിഭ്രാന്തിയുടെയും തിരമാലകൾ ഒരുഭാഗത്തുണ്ട്. എന്നാൽ, മറുഭാഗത്ത് പ്രാപഞ്ചിക പാരിസ്ഥിതിക ലോകത്ത് ആശ്വാസത്തിെൻറ തെളിനീരുകള്‍ കാണാനായി. സ്പെയിൻ, യു.എസ്.എ, ഇറ്റലി എന്നിവിടങ്ങളിൽ നൈട്രജൻ ഡയോക്സൈഡിെൻറ അളവ് കുറയുകയും ചൈനയിൽ വികിരണം 25 ശതമാനം കുറയുകയും ചെയ്തു. ഡൽഹി, കൊൽക്കത്ത, ജലന്ധർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ വായുവിെൻറ മലിനീകരണ തോത് കുറഞ്ഞു. ഗംഗാ ജലത്തിെൻറ ഗുണനിലവാരം കൂടിയതായും നാം വായിച്ചു. മൃഗങ്ങൾക്കും പക്ഷികൾക്കും സ്വൈരവിഹാരം സാധ്യമായി.

ലോക്ഡൗൺ നടപ്പാക്കിയതോടെ ദിവസക്കൂലിക്കാരും ചെറിയ വരുമാനക്കാരും കടുത്ത ബുദ്ധിമുട്ടിലായി, വരുമാന മാര്‍ഗം നിലച്ചു. വിശന്നു വാവിട്ടു കരയുന്ന കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ വകയില്ലാത്തവന്‍ എങ്ങനെ ഫേസ്മാസ്കും സാനിറ്റൈസറും വാങ്ങും? ഒരു മുറിയില്‍ അട്ടിയട്ടിയായി കിടന്നുറങ്ങുന്ന മനുഷ്യർക്ക് എങ്ങനെ സാമൂഹിക അകലം പാലിക്കാനാകും? ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ ഗതിയില്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് മുന്നിൽ വിദ്യാഭ്യാസം വലിയ ചോദ്യചിഹ്നമായി. അത് അവരെ അരക്ഷിതാവസ്ഥയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമൂഹിക വേർതിരിവും വിടവും വര്‍ധിക്കുന്നത് സാമൂഹിക പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടും. ഈ വിടവു നികത്താനുള്ള ഏക മാർഗം ജീവകാരുണ്യ സന്ദേശത്തെ പ്രോത്സാഹിപ്പിക്കുകയും പരസ്പര സഹായത്തിെൻറയും മാനവിക ഐക്യത്തിെൻറയും ഉദാത്തസംസ്കാരം വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ്. പണവും പ്രതാപവും ഉള്ളവൻ സഹായത്തിെൻറ കരങ്ങൾ സഹജീവികളിലേക്ക് നീട്ടണം. അയല്‍പക്കത്ത് പട്ടിണി കിടക്കുന്നവർക്ക് സമ്പന്നെൻറ ധനത്തില്‍ അവകാശമുണ്ട് എന്ന പ്രവാചക അധ്യാപനം ഉൾക്കൊണ്ട് സമൂഹത്തിലെ അശരണർക്കായി കൂടുതൽ കൈകൾ ഉയരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.