ദോഹ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകരുടെ ഖത്തറിലേക്കുള്ള മടക്കം ഇന്നുമുതൽ. ആദ്യസംഘം ബുധനാഴ്ച രാവിലെ 7.25ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് ദോഹ സമയം 9.30ന് എത്തും. നെടുമ്പാശ്ശേരിയിൽനിന്ന് പുറെപ്പടുന്ന ഇൻഡിഗോ വിമാനത്തിൽ മലയാളികളായ 147 പേരാണ് ഉള്ളത്. നിലവിൽ ഖത്തർ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങളെ അനുവദിക്കുന്നില്ല. കോവിഡ് പ്രതിസന്ധിക്കിടയിൽ ഇന്ത്യയിൽനിന്നുള്ള ഇത്തരത്തിലുള്ള ആദ്യവിമാനമായിരിക്കും കൊച്ചിയിൽനിന്ന് ദോഹയിലേക്ക് പറക്കുന്നത് എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.
ഖത്തറിലെ സർക്കാർ-സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി നിരവധി ആരോഗ്യപ്രവർത്തകരാണ് മടങ്ങാനാവാതെ ഇന്ത്യയിൽ കഴിയുന്നത്. ഇതിൽ നല്ലൊരു വിഭാഗം മലയാളികളുമാണ്. അവധിക്കും മറ്റും നാട്ടിലെത്തിയ ഇവർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുെട ഭാഗമായ വിമാനവിലക്കിൽ കുടുങ്ങുകയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിലെത്തി, കഴിഞ്ഞ മാർച്ചിൽ ഖത്തറിൽ മടങ്ങിയെത്തേണ്ടിയിരുന്നവരാണിവർ. ഹമദ് മെഡിക്കൽ കോർപറേഷൻ, സിദ്റ മെഡിസിൻ, ഖത്തർ റെഡ്ക്രസൻറ്, ഖത്തർ പെട്രോളിയം, അൽ അഹ്ലി ഹോസ്പിറ്റൽ തുടങ്ങി സർക്കാർ അർധ സർക്കാർ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ. ഇവർക്ക് ഖത്തറിലേക്ക് മടങ്ങിവരാനുള്ള പ്രത്യേക റീ എൻട്രി െപർമിറ്റ് ഖത്തർ ആഭ്യന്തരമന്ത്രാലയം അനുവദിച്ചത് കഴിഞ്ഞദിവസം ‘ഗൾഫ്മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിൽനിന്ന് മടങ്ങുന്ന ആരോഗ്യപ്രവർത്തകർക്ക് മുൻകൂട്ടി കോവിഡ് പരിശോധന ഇല്ല. ഹമദ് വിമാനത്താവളത്തിൽ എത്തുേമ്പാൾ പ്രാഥമിക പരിശോധന നടത്തും. കുടുംബത്തോടൊപ്പമല്ലാതെ എത്തുന്നവർക്ക് ഏഴു ദിവസമാണ് ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരുക. ആറാം ദിവസം ഇവർക്ക് കോവിഡ് പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിൽ ഏഴാം ദിവസംകൂടി കഴിഞ്ഞിട്ട് ഇവർക്ക് ഡ്യൂട്ടിയിൽ കയറാനാകും. കുടുംബം കൂടെയുള്ളവർ 14 ദിവസമാണ് ക്വാറൻറീനിൽ കഴിയേണ്ടത്. ഇതിനിടയിൽ കോവിഡ് പരിശോധന നടത്തുകയാണ് ചെയ്യുക. തങ്ങളുടെ ജീവനക്കാർക്ക് ഹമദ് മെഡിക്കൽ കോർപറേഷനും റെഡ്ക്രസൻറും ക്വാറൻറീൻ സൗകര്യമൊരുക്കും. റെഡ് ക്രസൻറ് ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ സലാമുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചതായി യുനൈറ്റഡ് നഴ്സസ് ഒാഫ് ഇന്ത്യ ഖത്തർ (UNIQ) ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിലും ആരോഗ്യപ്രവർത്തകരുമായി ഇന്ത്യയിൽനിന്ന് ദോഹയിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.