ദോഹ: ലോകകപ്പ് വിജയാഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച അര്‍ജന്റീന ടീം മാപ്പ് പറയണമെന്ന് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് പ്രസ് അസോസിയേഷന് (എ.ഐ.പി.എസ്). ആഗോള കായിക മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് പ്രസ് അസോസിയേഷന്.
ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീന ടീം മിക്സഡ് സോണില്‍ പാടിയ പാട്ട് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ടീം മാപ്പ് പറയണമെന്നുമാണ് എ.ഐ.പി.എസ് പ്രസിഡന്റ് ജിയാനി മെര്‍ലോയുടെ ആവശ്യം.
അവര്‍ വിജയാഘോഷത്തിലായിരുന്നു എന്നറിയാം. എന്നാല്‍, ആഘോഷത്തിനിടയിലും മറ്റുള്ളവരെ അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു. കായിക തത്ത്വങ്ങളും അഭിപ്രായ സ്വാതന്ത്ര്യങ്ങളും മാനിച്ച് അവര്‍ മാപ്പ് പറയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് മെര്‍ലോ വ്യക്തമാക്കി. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ കൊളംബിയയെ തോല്പിച്ചതിന് പിന്നാലെയാണ് അര്‍ജന്റീന ടീം വിജയാഘോഷങ്ങളില്‍ ഈ പാട്ട് പാടാന്‍ തുടങ്ങുന്നത്.
ടീമിനെതിരെ മാധ്യമ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അര്‍ജന്റീനയുടെ വിജയാഘോഷത്തില്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രഞ്ചുതാരം കിലിയൻ എംബാപ്പെയുടെ ഛായയുള്ള പാവ പിടിച്ചതും എംബാപ്പെക്കായി മൗനമാചരിച്ചതുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.