ദോഹ: സമകാലിക സാഹചര്യത്തിൽ ബഹുസ്വരതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നത് ഏറ്റവും പ്രസക്തമായ പ്രവർത്തനങ്ങളിൽ ഒന്നാണെന്നും എല്ലാവർക്കും ഒരുമിച്ചുനിൽക്കാനുള്ള പൊതുപ്ലാറ്റുഫോമുകളുടെ പ്രസക്തി വർധിച്ചു വരുകയാണെന്നും മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ (മെജസ്റ്റിക് മലപ്പുറം) സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ. ഖാദർ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, കെ.പി.സി.സി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത്, കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരാണ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ (മെജസ്റ്റിക് മലപ്പുറം) മെഗാ ലോഞ്ചിനോടനുബന്ധിച്ച സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു സംവദിച്ചത്.
മലപ്പുറം ജില്ല വികസനം: വർത്തമാനം-ഭാവി, മലപ്പുറം ജില്ല: സാംസ്കാരിക സമ്പന്നത-പാരമ്പര്യം, സ്വാതന്ത്ര്യസമരത്തിലെ മലപ്പുറം ഗാഥകൾ, കേരളീയ ബഹുസ്വരത: മലപ്പുറത്തിന്റെ മുദ്രകൾ എന്നീ വിഷയങ്ങളിൽ നടന്ന സാംസ്കാരിക സമ്മേളനം സൗഹൃദത്തിന്റെയും ജാതിമത വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെയും പാഠങ്ങൾ പകർന്നുനൽകി. സ്വാതന്ത്ര്യസമരത്തിലടക്കം മലപ്പുറം ജില്ലയുടെ പങ്കിനെക്കുറിച്ച് അനുസ്മരിച്ച സമ്മേളനം ദോഹയിലെ സാംസ്കാരിക സമൂഹത്തിന് പുതിയ അനുഭവമായി മാറി.ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മെജസ്റ്റിക് മലപ്പുറം പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, മെജസ്റ്റിക് മലപ്പുറം ചെയർമാൻ അഷറഫ് ചിറക്കൽ, സംഘാടക സമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ സംസാരിച്ചു. സംസ്കൃതി പ്രസിഡന്റ് അഹ്മദ് കുട്ടി, ഇൻകാസ് വൈസ് ചെയർമാൻ കെ.കെ. ഉസ്മാൻ, പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, നോർക്ക ഡയറക്ടർ ഇ.എം. സുധീർ എന്നിവരടക്കം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായി. മെജസ്റ്റിക് മാനേജിങ് കമ്മിറ്റി അംഗം ജാൻസി റാണിയുടെ പ്രാർഥനഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചാക്കൂത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.