ദോഹ ഇസ്ലാമിക് ഫിനാൻസ് സമ്മേളനത്തിൽ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി വിശിഷ്ടാതിഥികൾക്കൊപ്പം
ദോഹ: ഖത്തർ സമ്പദ് വ്യവസ്ഥ 2022ൽ നാല് ശതമാനം വളർച്ച കൈവരിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി. ഇസ്ലാമിക സാമ്പത്തികവും വെബ് 3.0ന്റെ വെല്ലുവിളികളും എന്ന പ്രമേയത്തിൽ നടന്ന ഒമ്പതാമത് ദോഹ ഇസ്ലാമിക് ഫിനാൻസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022ൽ ഖത്തർ 89 ബില്യൺ റിയാലിന്റെ യഥാർഥ മിച്ച ബജറ്റ് കൈവരിച്ചതായും ഖത്തർ ഇസ്ലാമിക് ഫിനാൻസിന്റെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയായി മാറിയെന്നും ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി കൂട്ടിച്ചേർത്തു.ഖത്തരി സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണ് ധനകാര്യമേഖലയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, അതിന്റെ ഗുണനിലവാരവും പ്രാദേശിക ആസ്തികളുടെ വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ പ്രാദേശികവും ആഗോളവുമായ നിരവധി പ്രതിസന്ധികളെ ഇത് അതിജീവിച്ചതായും വ്യക്തമാക്കി. ഡിജിറ്റൽ പരിവർത്തന മേഖലയിലെ തുടർച്ചയായ സംഭവവികാസങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
വർഷങ്ങളായി ഖത്തറിലെ ഇസ്ലാമിക ഫിനാൻസ് ടെക്നോളജി ഗണ്യമായ വിപുലീകരണത്തിന് വിധേയമായിട്ടുണ്ടെന്നും ഒ.ഐ.സി രാജ്യങ്ങളിലെ മികച്ച 10 തലസ്ഥാനങ്ങളിൽ ദോഹ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെറ്റാവേഴ്സ് ടെക്നോളജി പോലുള്ള ഏറ്റവും മികച്ചതും ആധുനികവുമായ ഡിജിറ്റൽ പ്രോഗ്രാമുകൾ സ്വീകരിക്കാൻ വിദഗ്ധരായ കമ്പനികളുടെ മത്സരത്തിനിടയിൽ സാമ്പത്തിക സാങ്കേതിക മേഖലയിലേക്ക് നയിക്കുന്ന പ്രധാന ആഗോള സമ്പദ് വ്യവസ്ഥയുടെ നിക്ഷേപം 2022ൽ 164 ബില്യൺ യു.എസ് ഡോളർ കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാധികാരത്തിൽ നടന്ന സമ്മേളനത്തിൽ ഇസ്ലാമിക് ഫിനാൻസിലെ നേതാക്കളും ചിന്തകരും വിദഗ്ധരും പങ്കെടുത്തു. ദുഖാൻ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം ആൽഥാനി, സംഘാടകസമിതി ചെയർമാൻ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി തുടങ്ങിയവരും സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.