ദോഹ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത്, കുട്ടികൾക്കും കുടുംബങ്ങൾക്കും കളിയുടെ ഒരു മാസക്കാലം സമ്മാനിച്ച വിസിറ്റ് ഖത്തർ ടോയ് ഫെസ്റ്റിവലിന് ബുധനാഴ്ച കൊടിയിറക്കം. ജൂലൈ 14ന് തുടങ്ങി ദിവസവും ഉച്ച മുതൽ രാത്രി വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആഘോഷങ്ങളും വേനൽക്കാലം സമ്മാനിച്ചാണ് രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിക്കുന്നത്. അവസാന ദിനമായ ബുധനാഴ്ച രാത്രി 7.30ന് സമാപന പരിപാടികൾക്ക് തുടക്കമാകും.
സമാപന ചടങ്ങുകളുടെ ഭാഗമായി മേഖലയിലെ തന്നെ മുൻനിര ബാൻഡ് സംഘമായ ‘റൂഹ് അൽ ഷർഖിന്റെ’ പ്രകടനവും അരങ്ങേറും. ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെയാണ് അവസാന ദിനത്തിൽ ഫെസ്റ്റിവൽ വേദിയിലേക്കുള്ള പ്രവേശനം. കളിപ്പാട്ടങ്ങളുടെ പ്രദർശനം, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃക, കലാപ്രകടനങ്ങൾ, കളിസ്ഥലങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവയുമായി ഒരുക്കിയ ടോയ് ഫെസ്റ്റിവലിൽ ഒരുമാസക്കാലം ആഘോഷദിനങ്ങളാണ് സന്ദർശകർക്ക് സമ്മാനിച്ചത്.
ടിക്കറ്റ് നിരക്കിലായിരുന്നു കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രവേശനം നൽകിയത്. 17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ പത്തു സോണുകളിലായാണ് ഫെസ്റ്റിവൽ നടന്നത്. പ്രീ സ്കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, അനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിവയാണ് ഫെസ്റ്റിവലിലെ സോണുകൾ. സംഗീതക്കച്ചേരികൾ, ശാസ്ത്രപ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, മത്സരങ്ങൾ, ഇൻഫ്ലുവൻസർമാരുടെ പ്രകടനങ്ങൾ, റാഷാ റിസ്ഗ്, അദ്നാൻ കുടുംബം, തൽഫാൻ കുടുംബം, ഫൗസി മൂസി, ബ്ലിപ്പി, മസാക്ക കിഡ്സ് തുടങ്ങിയവ ഉൾപ്പെടുന്ന പരേഡുകളും 19 സ്റ്റേജ് ഷോകൾ ഈ വർഷം നടന്നിരുന്നു.
ബാർബി, മാർവൽ, ആൻഗ്രി ബേഡ്സ്, നരുട്ടോ, ലോൽ തുടങ്ങിയ 50ലധികം ബ്രാൻഡുകൾ പങ്കെടുത്തു. ഖത്തറിലെ സ്വദേശികളും, താമസക്കാരും മുതൽ വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ ഇത്തവണ മേളയുടെ ഭാഗമായി. മേഖലയിലെ പ്രശസ്ത കലാകാരന്മാർ, ഗായകർ ഉൾപ്പെടെയുള്ളവരും കഴിഞ്ഞ ഒരുമാസത്തിനിടെ സന്ദർശകരെ ആനന്ദിപ്പിക്കാൻ മേളയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.