ദോഹ: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം. മുകൈനീസ്, അൽ ഹിലാൽ, അൽ ഗാനിം, അൽ അതീഖ്, ഫരീജ് അൽ ഹിത്മി, അൽ റിഫ തുടങ്ങി വിവിധ മേഖലകളിൽ ചെറുകിട സ്ഥാപനങ്ങളിലും തെരുവ് കച്ചവട കേന്ദ്രങ്ങളിലുമായിരുന്നു മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന സജീവമാക്കിയത്. 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കടയുടെ മുൻവശത്ത് പേര് പ്രദർശിപ്പിച്ചില്ല, വാണിജ്യ രജിസ്ട്രേഷൻ നമ്പർ എഴുതാതിരിക്കുക, സ്ഥാപനത്തിന്റെ പേരിലും മുദ്രയിലും വ്യത്യാസം കാണുക, അനുമതിയില്ലാതെ കച്ചവടം നടത്തുക, ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക, വാണിജ്യ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങിയ നിരവധി ലംഘനങ്ങളാണ് പരിശോധനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാണിജ്യ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് ഒരു തെരുവു കച്ചവടക്കാരനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തെ വാണിജ്യ -വ്യവസായ നിയമങ്ങൾ കച്ചവട സ്ഥാപനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന സജീവമാക്കിയതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2015ലെ വാണിജ്യ-വ്യവസായ നിയമങ്ങൾ ലംഘിക്കുന്ന തരത്തിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.