ദോഹ: കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉൾപ്പെടെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ ക്രോസിങ് പാതകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം. നിലവിൽ 50 കാൽനട ക്രോസിങ്ങുകളാണുള്ളത്. ഇത്, ഘട്ടംഘട്ടമായി വർധിപ്പിച്ച് 200ലെത്തിക്കുമെന്ന് ലാൻഡ് ട്രാൻസ്പോർട്ട് പ്ലാനിങ് വകുപ്പ് മേധാവി സാലിഹ് സഈദ് മുഹമ്മദ് അൽ മർരി പറഞ്ഞു.
കാൽനട ക്രോസിങ്ങുകളിൽ മേൽപാലങ്ങൾ, അണ്ടർ പാസുകൾ, ക്രോസ് വാക്ക്സ് എന്നിവ ഉൾപ്പെടും.രാജ്യത്ത് കാൽനടക്കാരുടെ ക്രോസിങ് പ്ലാൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ക്രോസിങ്ങുകൾ പാതകൾ നിർമിക്കുന്നതിനും നിലവിലുള്ള ക്രോസിങ്ങുകൾ നവീകരിക്കുന്നതും ഇതിന്റെ ഭാഗമാകുമെന്നും സാലിഹ് സഈദ് മുഹമ്മദ് അൽ മർരി കൂട്ടിച്ചേർത്തു.
റോഡ് രൂപകൽപനകളിലൂടെയോ ഗതാഗത നിയന്ത്രണ ഉപകരണങ്ങളിലൂടെയോ സുരക്ഷാ നിലവാരം ഉയർത്തുന്നതിന് വാഹനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങളും നിർദേശങ്ങളും നിലവിലുണ്ട്. എന്നാൽ, മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കാത്ത സൈക്കിൾ യാത്രികരെയും കാൽനട യാത്രക്കാരെയും കേന്ദ്രീകരിച്ചാണ് ഈ പഠനം- അൽ റയാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ മർരി വ്യക്തമാക്കി.
ഖത്തർ വിഷൻ 2030നും ഗതാഗത മന്ത്രാലയ നയങ്ങൾക്കനുസൃതമായി സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സംവിധാനമാണ് മന്ത്രാലയം കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.