ദോഹ: ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം പ്രവാസത്തിലും ഇന്ന് തിരുവോണപ്പുലരി. വയനാടിന്റെ ദുരന്ത സ്മരണയിൽ വലിയ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ ഖത്തറിലെ പ്രവാസി കൂട്ടായ്മകൾ ഓണത്തെ വരവേൽക്കുന്നത്. മുൻവർഷങ്ങളിലേത് പോലെ ചലച്ചിത്ര താരങ്ങളെ എത്തിച്ചും ആയിരങ്ങൾ പങ്കെടുത്തുമുള്ള ആഘോഷങ്ങൾ പല സംഘടനകളും ഒഴിവാക്കി. എങ്കിലും വീടുകളിലും ഓഫിസുകളിലും പൂക്കളമിട്ടും ഓണക്കോടിയുടുത്തും സദ്യവിളമ്പിയും ഓണമാഘോഷിക്കുന്നു.
നാട്ടിലെ തിരുവോണത്തിനു മുമ്പേ പ്രവാസമണ്ണിൽ ഓണം തുടങ്ങിയെന്ന സവിശേഷത ഇത്തവണയുണ്ട്. അവധി ദിവസങ്ങളായി, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഇനി ഒരു മാസത്തിലേറെ വിവിധ പരിപാടികളോടെ പ്രവാസിയോണം നീണ്ടുനിൽക്കും.
കേരള സാരിയും മുണ്ടും ജുബ്ബയും അണിഞ്ഞും മലയാളി സ്ഥാപനങ്ങളിൽ തനി കേരളീയവേഷത്തിൽ ജോലിക്കെത്തുന്ന മലയാളികളും മറ്റു സംസ്ഥാനക്കാരുമെല്ലാം ഓണത്തിന്റെ പ്രവാസത്തിലെ വേറിട്ട കാഴ്ചയാണ്.
ഓണത്തെ വരവേറ്റ് വിപണി നേരത്തേ ഉണർന്നിരുന്നു. ഹൈപ്പർ മാർക്കറ്റുകൾ, റസ്റ്റാറൻറുകൾ തുടങ്ങി ചെറുകിട ഹോട്ടലുകളിൽ വരെ തിരുവോണ ദിനമായ ഞായറാഴ്ച സദ്യ തയാറാണ്. 25 റിയാൽ മുതൽ 40 റിയാൽ വരെ നിരക്കിൽ വൈവിധ്യമാർന്ന കൂട്ടുകളുമായാണ് സദ്യ ഒരുക്കുന്നത്. ലുലു, സഫാരി, ഗ്രാൻഡ്, ഫാമിലി തുടങ്ങി ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലെല്ലാം 25 മുതൽ 30 വരെ കൂട്ടുകളോടെ ഓണസദ്യയുണ്ട്. ശനിയാഴ്ച വൈകീട്ടു വരെ ലഭിച്ച ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ തിരുവോണ ദിനം രാവിലെ 11 മുതലാണ് വിതരണം ആരംഭിക്കുന്നത്.
പച്ചക്കറി, പൂക്കള്‍, ഓണസദ്യ തുടങ്ങിയ വിപണികള്‍ ഉഷാറായതുപോലെ വസ്ത്രവിപണികളിലും തിരക്കേറി. സദ്യ കഴിക്കാനുള്ള വാഴയില മുതൽ നാട്ടു പച്ചക്കറികളും പൂക്കളത്തിനുള്ള മല്ലിയും ജമന്തിയും ഉൾപ്പെടെ പൂക്കളുമായും ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓണച്ചന്തയും തകൃതിയാവുന്നു. വെണ്ടക്ക, പാവക്ക, ബീറ്റ്റൂട്ട്, പടവലങ്ങ, മത്തങ്ങ, വെള്ളരിക്ക, പയര്‍, പച്ചക്കായ, മുരിങ്ങക്ക, കുമ്പളങ്ങ തുടങ്ങി സകല നാട്ടു പച്ചക്കറികളും ഓണച്ചന്തകളിലുണ്ട്. പോക്കറ്റ് കീറാതെ സദ്യയൊരുക്കാൻ മികച്ച ഓഫറുകളുമായാണ് മിക്കയിടങ്ങളിലും. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഒപ്പം കടല്‍ കടന്ന് സദ്യ വിളമ്പാന്‍ വാഴയിലകളും സുലഭം.
വയനാടിന് കൈത്താങ്ങാകാൻ പായസ ചലഞ്ചുമായാണ് ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബർ 20ന് നടക്കുന്ന പായസ ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.