ദോഹ: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേചർ സമ്മേളനത്തിൽ ഖുർആൻ ബൊട്ടാണിക് ഗാർഡൻ വിശേഷങ്ങളുമായി ഖത്തർ ഫൗണ്ടേഷന്റെ പങ്കാളിത്തം.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് പുൽമേടുകൾ പുനരുജ്ജീവിപ്പിച്ചതും, 25 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സസ്യസംരക്ഷണ പരിപാടി ഖുർആൻ ബൊട്ടാണിക് ഗാർഡൻ റിയാദിലെ ഫോറത്തിൽ അവതരിപ്പിച്ചു. 2030ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.
ഫോറത്തിന്റെ ഭാഗമായി നടന്ന പ്രദർശനത്തിൽ ഖുർആൻ ബൊട്ടാണിക് ഗാർഡൻ പുറത്തിറക്കിയ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളും ഖത്തറിലെ സംസ്യസംരക്ഷണ പരിപാടികളുടെ ഡോക്യുമെന്റേഷനും പ്രദർശിപ്പിച്ചു. വിശുദ്ധ ഖുർആൻ വചനങ്ങളിൽ പരാമർശിക്കപ്പെട്ട സസ്യങ്ങൾ നട്ടുവളർത്തി പരിപാലിക്കുന്ന ലോകത്തിലെ തന്നെ ശ്രദ്ധേയമായ തോട്ടമാണ് എജുക്കേഷൻ സിറ്റിയിലെ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ. മരുഭൂമിയിലും ശീതോഷ്ണ, ഉഷ്ണ മേഖലകളിൽ വളരുന്നതും ഉൾപ്പെടെ ചെറുതും വലുതുമായ 6825 ചെടികളും മരങ്ങളുമാണ് ബൊട്ടാണിക്കൽ ഗാർഡനിലുള്ളത്. എല്ലാ കാലങ്ങളിലും സന്ദർശകരുടെയും പ്രധാന കേന്ദ്രമാണിവിടം. മൂന്ന് ഭൂപ്രകൃതികളിലുമുള്ള 60ലേറെ വ്യത്യസ്ത ഇനം സസ്യവിഭാഗങ്ങൾ ഗാർഡന്റെ സവിശേഷതയാണ്.
2008 സെപ്റ്റംബറിൽ ആരംഭിച്ച ഗാർഡൻ ഈ തരത്തിൽ ലോകത്തിലെ തന്നെ വേറിട്ട ചിന്തയായാണ് ഖത്തർ ഫൗണ്ടേഷൻ അവതരിപ്പിച്ചത്. ഈ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു റിയാദ് ഫോറത്തിലെ പങ്കാളിത്തം. ഹമദ് ബിൻ ഖലീഫ സർവകലാശാല പബ്ലിഷിങ് പ്രസ് (എച്ച്.ബി.കെ.യു പ്രസ്) പ്രസിദ്ധീകരിച്ച ഖത്തരി അക്കേഷ്യ ടോർട്ടിലിസിനെക്കുറിച്ചുള്ള പ്രത്യേക പ്രസിദ്ധീകരണവും ബൊട്ടാണിക് ഗാർഡൻ സന്ദർശകർക്കായി എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.