ദോഹ: പഴുതടച്ച സൈബർ സുരക്ഷയുമായി ആഗോള പട്ടികയിൽ മാതൃക രാജ്യമെന്ന ബഹുമതിയുമായി ഖത്തർ. ദേശീയ സൈബർ സുരക്ഷ ഏജൻസിയാണ് േഗ്ലാബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സിന്റെ (ജി.സി.ഐ) ഏറ്റവും പുതിയ പട്ടികയിൽ മോഡൽ കൺട്രിയായി ഖത്തറും ഇടം നേടിയ വാർത്ത പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനാണ് േഗ്ലാബൽ സൈബർ സുരക്ഷ ഇൻഡക്സ് തയാറാക്കുന്നത്. വിവിധ മേഖലകളിലെ സുരക്ഷ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. ഇവയിൽ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്ന ടയർ വൺ ആണ് റോൾ മോഡലിങ് വിഭാഗമായി പരിഗണിക്കുന്നത്. നിയമ മേഖല, സാങ്കേതികം, ഓർഗനൈസേഷൻ, കപ്പാസിറ്റി ഡെവലപ്മെന്റ്, കോഓപറേഷൻ തുടങ്ങിയ അഞ്ചു തലത്തിലും ഖത്തർ മുഴുവൻ സ്കോറും സ്വന്തമാക്കി. അറബ് റീജ്യൻ ശരാശരിയിലും ഖത്തറിന്റെ പ്രകടനം ഏറെ മുന്നിലാണ്.
അഞ്ചു പ്രധാന ഘടകങ്ങളിലും ഖത്തറിന് 20ൽ മുഴുവൻ സ്കോറും സ്വന്തമാക്കാനായത് രാജ്യത്തിന്റെ സൈബർ സുരക്ഷ സംവിധാനങ്ങളുടെ മികവാണ് സൂചിപ്പിക്കുന്നത്. സുരക്ഷിതമായ ഡിജിറ്റൽ ലോകം ഉറപ്പാക്കുന്നതിലും വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിനും ഖത്തർ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരവുമാണ് ആഗോള ഇൻഡക്സിലെ മിന്നുംപ്രകടനം.
ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും സൈബർ സുരക്ഷ മികവിനെ ശാസ്ത്രീയമായി വിലയിരുത്തിയാണ് ഐ.ടി.യു പട്ടിക തയാറാക്കുന്നത്. 46 രാജ്യങ്ങളാണ് റോൾ മോഡൽ വിഭാഗത്തിലുള്ളത്. സൈബർ സുരക്ഷയുടെ പ്രധാന കണ്ണിയായ അഞ്ചു വിഭാഗങ്ങളിലും മികച്ച പ്രകടനം ഇവർ കാഴ്ചവെക്കുന്നുണ്ട്. അറബ് മേഖലയിൽനിന്ന് ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും ടയർ ഒന്നിൽ ഇടംനേടി റോൾ മോഡൽ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.