ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം
ദോഹ: പ്രാഥമികാരോഗ്യ മേഖലയിലെ അഞ്ചാമത് ആഗോള സമ്മേളനത്തിന് ഖത്തർ പ്രാഥമികാരോഗ്യ പരിരക്ഷ കോർപറേഷൻ (പി.എച്ച്.സി.സി) ആതിഥേയത്വം വഹിക്കും. ‘പ്രാഥമികാരോഗ്യം ഇന്ന്: സുസ്ഥിരതക്കായുള്ള ഭാവിപ്രവർത്തനങ്ങളും പാഠങ്ങളും’ എന്ന തലക്കെട്ടിൽ ഈ വർഷം നവംബർ ഒമ്പത് മുതൽ 12 വരെ ദോഹയിലാണ് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രാഥമികാരോഗ്യ മേഖലയിലെ പ്രഭാഷകർ, ആരോഗ്യ വിദഗ്ധർ, നയരൂപകർത്താക്കൾ, ഗവേഷകർ തുടങ്ങി ആയിരത്തോളം ആളുകൾ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
പ്രാഥമികാരോഗ്യ മേഖലയിലെ അനുഭവങ്ങളും മികച്ച ചികിത്സാരീതികളും വിലയിരുത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി ആറ് ശിൽപശാലകളും 33 സെഷനുകളും കോൺഫറൻസിൽ ഉൾപ്പെടും. കൂടാതെ, പ്രാഥമികാരോഗ്യ ചികിത്സാ രംഗത്തെ വ്യത്യസ്ത വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചചെയ്യും.
പ്രാഥമികാരോഗ്യ പരിപാലന മേഖലയിലെ വികസനം പ്രോത്സാഹിപ്പിക്കുന്ന അനുഭവങ്ങളും ആശയങ്ങളും നയങ്ങളും പങ്കുവെക്കാനും സഹകരണം ഉറപ്പാക്കാനുമായി ഈ മേഖലയിലെ വിദഗ്ധരെയും ഗവേഷകരെയും പങ്കെടുപ്പിച്ച് ആഗോള സമ്മേളനത്തിന് പി.എച്ച്.സി.സി വേദിയാകുമെന്ന് മാനേജിങ് ഡയറക്ടർ ഡോ. മർയം അലി അബ്ദുൽ മലിക് പറഞ്ഞു.
ആരോഗ്യപ്രോത്സാഹനം, ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ആരോഗ്യ പരിപാലനം, ക്ലിനിക്കൽ പ്രാക്ടിസുകളിലെ വികസനം, ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്തൽ, നിർമിതബുദ്ധിയുടെ സാധ്യതകൾ തുടങ്ങി സുപ്രധാനമായ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചചെയ്യുമെന്നും പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് തുടർച്ചയായ പ്രഫഷനൽ ഡെവലപ്മെന്റ് പോയന്റുകൾ നേടാനുള്ള അവസരം നൽകുന്നതോടൊപ്പം, സ്പെഷലിസ്റ്റുകൾക്കും ഗവേഷകർക്കും വിദഗ്ധർക്കും അവരുടെ ശാസ്ത്രീയ ഗവേഷക സംഗ്രഹങ്ങൾ iphcc2023.phcc.gov.qa പോർട്ടലിലൂടെ സമർപ്പിച്ച് സമ്മേളനത്തിൽ പങ്കെടുക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.