ദോഹ: അതിർത്തിയിലെ വിവര കൈമാറ്റവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ, സൗദി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥതല യോഗം ചേർന്നു. അതിർത്തിയിലെ സിംഗ്ൾ പോർട്ട് പ്രോജക്ടും ഖത്തറിനും സൗദി അറേബ്യക്കും ഇടയിലെ രണ്ട് അതിർത്തികളായ അബൂ സംറ, സൽവ എന്നിവക്കിടയിലെ വിവര കൈമാറ്റം സംബന്ധിച്ചുമുള്ള ഇരുരാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള രണ്ടാമത് ഏകോപന യോഗമാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.
പ്രസ്തുത വിഷയങ്ങളിൽ അധികാരികൾ മുന്നോട്ടുവെച്ച എക്സിക്യൂട്ടിവ് നടപടിക്രമങ്ങൾ പരിശോധിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് കാര്യാലയത്തിൽ യോഗം ചേർന്നു.
ബോർഡർ പാസ്പോർട്ട് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല ആൽഥാനിയുടെ അധ്യക്ഷതയിൽ ഖത്തർ സംഘം യോഗത്തിൽ പങ്കെടുത്തു. സൗദി പ്രതിനിധി സംഘത്തിന് പാസ്പോർട്ട് ഫോർ പോർട്ട്സ് അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സഊദ് ബിൻ ബന്ദർ അൽ സൂർ നേതൃത്വം വഹിച്ചു. അബൂസംറ, സൽവ പോർട്ടുകൾ വഴിയുള്ള എൻട്രിയും എക്സിറ്റും സംബന്ധിച്ച സംയുക്ത സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും യാത്രാനടപടികൾ കൂടുതൽ സുഗമമാക്കുന്നതിനുമായി നേരത്തേ നടന്ന യോഗങ്ങളുടെ തുടർച്ചയാണിതെന്നും സൗദി പ്രതിനിധി സംഘത്തെ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ പ്രതിനിധി സംഘം അധ്യക്ഷൻ ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല ആൽഥാനി പറഞ്ഞു.
യോഗത്തിൽ, നിർദേശങ്ങളും ശിപാർശകളും സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികൾ വിലയിരുത്തുകയും ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.