കതാറ കൾചറൽ വില്ലേജ് നടത്തുന്ന ബഹിരാകാശ ശാസ്ത്ര പരിപാടിയിൽനിന്ന്
ദോഹ: ബഹിരാകാശ ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അറിവ് നൽകുകയെന്ന ലക്ഷ്യവുമായി കതാറ കൾചറൽ വില്ലേജ് സംഘടിപ്പിക്കുന്ന കതാറ ബഹിരാകാശ ശാസ്ത്ര പരിപാടി വ്യാഴാഴ്ച സമാപിക്കും. വിദ്യാർഥികൾ, ഗവേഷകർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗക്കാർക്കും ലഭ്യമാകുന്ന രീതിയിൽ ബഹിരാകാശ പഠനത്തെ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് ഖത്തറിന്റെ സാംസ്കാരിക ഗ്രാമമായ കതാറ കൾചറൽ വില്ലേജ് മൂന്നുദിവസത്തെ പ്രത്യേക പരിപാടി നടത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രശസ്തരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സഹകരണത്തോടെ നടത്തുന്ന പ്രോഗ്രാമിൽ കാലാവസ്ഥ പഠനവുമായി ബന്ധപ്പെട്ടാണ് പ്രധാന ശിൽപശാലകൾ. ബഹിരാകാശത്തിലെ കാലാവസ്ഥയെക്കുറിച്ചും ഭൂമിയിലെ അതിന്റെ സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു. സൗരജ്വാലകൾ, കാന്തിക കൊടുങ്കാറ്റുകൾ, സൗരവാതങ്ങൾ തുടങ്ങി ബഹിരാകാശ പ്രതിഭാസങ്ങൾ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, പവർ ഗ്രിഡുകൾ, വ്യോമയാനം, ഭൂമിയിലെ ദൈനംദിന ജീവിതം എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ അവസരം നൽകുന്നതാണ് പ്രോഗ്രാം. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയുമായി രണ്ട് സെഷനുകളാണുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോളശാസ്ത്രകാരന്മാരുടെ പങ്കാളിത്തമുണ്ടായി. 2018ൽ കതാറയിൽ പ്രവർത്തനമാരംഭിച്ച അൽ തുറായ പ്ലാനറ്റോറിയത്തിന്റെ ശാസ്ത്രീയ പരിപാടികളുടെ തുടർച്ച കൂടിയാണിത്. ഖത്തറിലെ വിവിധ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷക കേന്ദ്രങ്ങൾ എന്നിവക്കുള്ള വിവിധ പഠന സൗകര്യങ്ങളാണ് അൽ തുറായ നൽകുന്നത്.
ബഹിരാകാശ ഗവേഷണവും പഠനവും കൂടുതൽ സജീവമാക്കുകയും അവസരം തുറക്കുകയും ചെയ്യുകയെന്ന ഖത്തർ ദേശീയ വിഷൻ പദ്ധതിയും പുതിയ ചുവടുവെപ്പുകൾക്ക് പ്രചോദനം നൽകുന്നതാണ്. അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ മുൻ ഡെപ്യൂട്ടി ചീഫ് ടെക്നോളജിസ്റ്റും ജിം ആഡംസ് വേൾഡ് സ്പേസ് സയൻസ് സ്ഥാപകനുമായ ഡോ. ജിം ആഡംസ്, മാപ്സ് ഇന്റർനാഷനൽ പ്രസിഡന്റ് രശ്മി അഗർവാൾ, ദക്ഷിണാഫ്രിക്കൻ ദേശീയ സ്പേസ് ഏജൻസിയിലെ ജിയോമാഗ്നറ്റിക് ശാസ്ത്രജ്ഞൻ ഡോ. സ്റ്റെഫാൻ ലുട്സ്, സയൻസ്-ടെക്നോളജി -എൻജിനീയറിങ് -മാത്തമാറ്റിക്സ് (സ്റ്റെം) വിദ്യാഭ്യാസ വിദഗ്ധ അനിൽഡ ജങ്കർ തുടങ്ങിയവർ നേതൃത്വം നൽകുന്നു. 35 വർഷത്തെ ബഹിരാകാശ ഗവേഷണ പരിചയമുള്ള അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ആഡംസ് അടുത്തിടെയാണ് നാസയിൽനിന്നും വിരമിച്ചത്. 30ലേറെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്ത അദ്ദേഹം, പുതിയ തലമുറ ശാസ്ത്രകാരന്മാർക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യവുമായാണ് ഖത്തറിനൊപ്പം പങ്കുചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.