ഖത്തർ സർവകലാശാല
ദോഹ: ലോകത്തിലെ മികച്ച 600 സർവകലാശാലകളുടെ പട്ടികയിലിടം നേടി ഖത്തർ സർവകലാശാല. വേൾഡ് യൂനിവേഴ്സിറ്റീസ് അക്കാദമിക് റാങ്കിങ്ങിന്റെ (എ.ആർ.ഡബ്ല്യൂ.യു) 2022 പതിപ്പിലാണ് ഖത്തർ സർവകലാശാല ഇടം പിടിച്ചത്.
റാങ്കിങ് നിലയിലെ 501 മുതൽ 600 വരെയുള്ള വിഭാഗത്തിലാണ് വിദ്യാഭ്യാസ മേഖലയിലെ ഖത്തറിന്റെ അഭിമാനങ്ങളിലൊന്നായ ഖത്തർ യൂനിവേഴ്സിറ്റിയുടെ സ്ഥാനം. ഈ റാങ്കിങ്ങിൽ ഖത്തറിൽ നിന്നുള്ള ഏക പ്രാതിനിധ്യവും ഖത്തർ സർവകലാശാലയാണ്.
കഴിഞ്ഞ വർഷം മികച്ച 700 സർവകലാശാലകളുടെ പട്ടികയിലായിരുന്നുവെങ്കിൽ ഈ വർഷം മികച്ച 600 സർവകലാശാലകളിൽ ഇടം നേടിയിരിക്കുന്നുവെന്ന് ഖത്തർ സർവകലാശാല പ്രസിഡൻറ് ഡോ. ഹസൻ അൽ ദെർഹം നേട്ടത്തിൽ പ്രതികരിച്ചു. കഠിന പ്രയത്നങ്ങൾക്കും സമർപ്പണത്തിനും ലഭിച്ച അംഗീകാരമാണിതെന്നും മികച്ച സർവകലാശാലകളിലിടം നേടിയത് അഭിമാനകരമാണെന്നും ഡോ. അൽ ദെർഹം കൂട്ടിച്ചേർത്തു.
എ.ആർ.ഡബ്ല്യൂ.യുവിന്റെ പുതിയ റാങ്കിങ്ങിനായി 2500ലധികം സർവകലാശാലകളെയാണ് പഠന വിധേയമാക്കിയത്. അതിൽനിന്ന് 1000 സർവകലാശാലകളാണ് പട്ടികയിലിടം നേടിയത്.
എ.ആർ.ഡബ്ല്യൂ.യുവിന്റെ മികച്ച സർവകലാശാലകൾക്കായുള്ള മാനദണ്ഡങ്ങളിൽ ഖത്തർ സർവകലാശാല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇതേ ഏജൻസി ഈ വർഷം ജൂലൈയിൽ പുറത്തുവിട്ട അക്കാദമിക് സബ്ജക്ട്സ് ഗ്ലോബൽ റാങ്കിങ്ങിലും സർവകലാശാല നേട്ടം കൊയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.