ദോഹ: ഖത്തറിലെ കല-കായിക സാമൂഹിക- സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ ‘സംസ്കൃതി ഖത്തർ’ രജത ജൂബിലി നിറവിലേക്ക്. ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്ന ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച വുകൈറിലെ മഷാഫ് പൊഡാർ പേൾ സ്കൂൾ ഓഡിറ്റോറിയിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകനും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എം.പി രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, വാണിജ്യ-വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
രാവിലെ ഒമ്പത് മുതൽ നാടൻ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. രണ്ടായിരത്തിലധികം പേരുടെ മെഗാ കേരളീയ സദ്യ, 11 മുതൽ 130ലേറെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന കേരളീയ സാംസ്കാരിക തനിമയാർന്ന തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, ചവിട്ടുനാടകം, പൂരക്കളി, ഫ്യൂഷൻ, ക്ലാസിക്കൽ സംഘനൃത്തങ്ങൾ, ഗാനമേള, വഞ്ചിപ്പാട്ട്, വീരനാട്യം, കഥകളി, പഞ്ചാരിമേളം തുടങ്ങി മൂന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന കലാവിരുന്ന് അരങ്ങേറും. ഉച്ചക്ക് രണ്ടരയോടെ രജത ജൂബിലി ആഘോഷ ഉദ്ഘാടന സംസ്കാരിക സമ്മേളനം നടക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ്, പ്രഭാഷണ സദസ്സ്, ആർദ്ര നിലാവ് കാവ്യപരിപാടി, മലയാളം മിഷൻ വിവിധ പരിപാടികൾ, സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരം, വനിത ശിൽപശാല, ബോധവത്കരണ സെമിനാറുകൾ, മാധ്യമ സെമിനാറുകൾ സാംസ്കാരിക കലാപരിപാടികൾ.
വിവിധ കായിക ടൂർണമെന്റുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, പ്രസിഡന്റ് സാബിത് സഹീർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, പ്രോഗ്രാം കൺവീനർ ഓക്കെ പരുമല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.