ദോഹ: ഒരു നൂറ് സ്വപ്നങ്ങളുമായി ദോഹയിലേക്ക് വിമാനം കയറിയവർ, നിരാശ മാത്രം ബാക്കിയാക്കി തിരികെ മടങ്ങി. തമിഴ്നാട് സ്വദേശിയുടെ വിസ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമായ 12 പേരാണ് ബുധനാഴ്ച പുലർച്ചെ ദോഹയിൽനിന്നും ചെന്നൈയിലേക്ക് പറന്നത്.
തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ സുമൻ പോൾ ദുരൈ വാഗ്ദാനം ചെയ്ത തൊഴിൽ വിസയിൽ വിശ്വസിച്ച് വഞ്ചിതരായ തിരുനെൽവേലി, മധുര, പോണ്ടിച്ചേരി സ്വദേശികളായ യുവാക്കളാണ് എല്ലാ സ്വപ്നങ്ങളും മരുഭൂവിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
തൊഴിൽ വിസ നൽകും എന്ന് വാഗ്ദാനം ചെയ്ത് ഖത്തറിലെ സന്ദർശക വിസയായ ‘എ വൺ’ വിസയിലാണ് 18 പേരെയും ജൂൺ രണ്ടാം വാരം മുതൽ ഖത്തറിലെത്തിച്ചത്. ഘട്ടംഘട്ടമായാണ് വിവിധ തൊഴിലുകൾ വാഗ്ദാനം ചെയ്ത് ഇവരെ ദോഹയിലെത്തിച്ചത്.
മൂന്നര ലക്ഷം രൂപ വരെ വിസക്ക് നൽകി ഖത്തറിലെത്തി ഹോട്ടലിൽ കഴിയുന്നതിനിടെ തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുകയും ഖത്തറിലെ തമിഴ്നാട്ടുകാരുടെ കൂട്ടായ്മയായ തമിഴർ സംഘം വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തത്.
ഭക്ഷണത്തിനുപോലും കാശില്ലാതെ കുരുങ്ങിയവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകി തമിഴ്നാട് സർക്കാറിനു കീഴിലെ പ്രവാസിക്ഷേമ വിഭാഗമായ എൻ.ആർ.ടി രക്ഷകരായി. ഇവർ നൽകിയ വിമാന ടിക്കറ്റിലാണ് 12 പേർ ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.
എവൺ വിസയുടെ കാലാവധി പൂർത്തിയായതിനാൽ പിഴയോടെയാണ് ഇവർ രാജ്യം വിട്ടത്. ഒരോ അധിക ദിവസത്തിനും 200 റിയാൽ എന്ന നിലയിൽ ചിലർക്ക് 2400 റിയാൽ വരെ പിഴയുണ്ട്.എന്നാൽ, പിഴ അടക്കാൻ കാശില്ലാത്തതിനാൽ ആറുമാസം വരെ ഖത്തറിലേക്ക് പ്രവേശന വിലക്കോടെയാണ് ഇവരുടെ മടക്കം. 12 പേർക്കുമായി വൻ തുകയാണ് പിഴ ഒടുക്കേണ്ടതെന്ന് വിഷയത്തിൽ സജീവമായി ഇടപെട്ട ഖത്തർ തമിഴർ സംഘം പ്രസിഡൻറ് മണി ഭാരതി പറഞ്ഞു.
എന്നാൽ, ഇത്രയും തുക ഇല്ലാത്തതിനാൽ പിഴ നൽകാതെ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവരിൽ വിസ കാലാവധി കഴിയാത്ത ആറു പേർ നേരത്തേതന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. 20 ദിവസമായി ഖത്തർ തമിഴർ സംഘം നേതൃത്വത്തിലാണ് ഇവർക്ക് ഭക്ഷണം നൽകിയതും, നാട്ടിലേക്കുള്ള മടക്ക യാത്രക്ക് സാഹചര്യമൊരുക്കിയതും.
വിസ വാഗ്ദാനം ചെയ്ത സുമൻ പോൾ ദുരൈക്കും ഇയാളുടെ സഹായിയായി പ്രവർത്തിച്ച സെയിദ് ആസാദ് ഹഷീറിനുമെതിരെ ഖത്തറിലെ ഇന്ത്യൻ എംബസി വഴി തമിഴ്നാട് ഡി.ജി.പിക്ക് പരാതിയുമായാണ് തട്ടിപ്പിനിരയായവർ നാട്ടിലേക്ക് മടങ്ങിയത്.
നിധീഷ്, സി. കബിൽ, എം. ദയാപരിയൻ, ബാല രതീഷ്, ടി. അശോക്, കമലേഷ്, രാജൻ, തൗഫീഖ് എന്നിവർ സംയുക്തമായാണ് അംബാസഡർ വഴി പരാതി നൽകിയത്. നാട്ടിലെത്തിയ ശേഷം, പണം തിരികെ വാങ്ങുന്നതിന് നിയമ നടപടികൾ സ്വീകരിക്കുമെന്നും സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.