ദോഹ: കളിപ്പൂരങ്ങൾ ഏറെ കൊടിയേറിയ മണ്ണിൽ ആവേശം വാനോളമുയർത്തി വടംവലി അങ്കത്തിന് സമാപനം. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേർന്ന് പ്രത്യേകം തയാറാക്കിയ വടംവലി കോർട്ടിന്റെ ഉദ്ഘാടനമായി മാറിയ ഖത്തർ മഞ്ഞപ്പട- കിത്വ വടംവലി മാമാങ്കം പ്രവാസ മണ്ണിന് സമ്മാനിച്ചത് പുതുമയേറിയ മത്സര ദിനം.
കരുത്തും കൈയൂക്കുമായി വമ്പന്മാർ ബലാബലം മാറ്റുരച്ച അങ്കത്തിനൊടുവിൽ ജേതാക്കൾക്കുള്ള കൂറ്റൻ ട്രോഫിക്ക് സാക് ഖത്തർ അവകാശികളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ ടീം തിരൂരും ഖത്തർ മഞ്ഞപ്പട ദോഹ വാരിയേഴ്സും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ 365 മല്ലു ഫിറ്റ്നസ് ജേതാക്കളായി. രണ്ടാം സ്ഥാനം സ്പോട്ടീവ് ഗ്രിപ്പ്സ്റ്റേഴ്സും മൂന്നാം സ്ഥാനം സംസ്കൃതി ഖത്തറും സ്വന്തമാക്കി.
ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷൻ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിർമിച്ച സ്ഥിരം വടംവലി കോർട്ടിന്റെയും മത്സരങ്ങളുടെയും ഉദ്ഘാടനം ഐ.എസ്.സി മുൻ പ്രസിഡന്റ് ഡോ. മോഹൻ തോമസും ഖത്തർ ഡിസ്കസ് ത്രോ താരം അഹമ്മദ് മുഹമ്മദ് ദീപും ചേർന്ന് നിർവഹിച്ചു.
ഖത്തർ മഞ്ഞപ്പടയുടെ ഏണസ്റ്റ് ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷൻ ജോ. സെക്രട്ടറി നിശാന്ത് വിജയൻ വിദേശ രാജ്യങ്ങളിലെ ആദ്യത്തെ സ്ഥിരം വടംവലി കോർട്ടിന്റെ സാക്ഷാത്കാരത്തെ കുറിച്ചു വിശദീകരിച്ചു.
ഖത്തർ മുൻ ഹൈജംബ് താരം മുൻഷീർ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ കെ.വി ബോബൻ, ജോപ്പച്ചൻ തെക്കേകുറ്റ്, ഹൈദർ ചുങ്കത്തറ, ഡോ. അബ്ദുൽ സമദ്, ഖിത്വ പ്രസിഡന്റ് സ്റ്റീസൺ കെ. മാത്യു, ഷിജു വിദ്യാധരൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റിയംഗവും ലോക കേരള സഭാ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ഖത്തർ മഞ്ഞപ്പട-ഖിത്വ അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്യാം പരവൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.