ദോഹ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകാൻ ഇൻകാസ് ഖത്തറും. പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിച്ചുനൽകാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് ‘സ്നേഹക്കൂട്’ എന്ന പേരിൽ ഭവനനിർമാണ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. കെ.പി.സി.സി വർക്കിങ് പ്രസിഡന്റും സ്ഥലം എം.എൽ.എയുമായ അഡ്വ. സിദ്ദീഖുമായി സഹകരിച്ചാണ് ഭവനപദ്ധതി നടപ്പാക്കുക.
ഉന്നതാധികാര സമിതി യോഗത്തിൽ ഇൻകാസ് മുതിർന്ന നേതാക്കളായ മുഹമ്മദ് ഷാനവാസ്, ജോപ്പച്ചൻ തെക്കേകുറ്റ്, കെ.കെ. ഉസ്മാൻ, എ.പി. മണികണ്ഠൻ, എബ്രഹാം കെ. ജോസഫ്, ബഷീർ തൂവാരിക്കൽ, ഈപ്പൻ തോമസ് എന്നിവർ പങ്കെടുത്തു.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വീടും നാടും ഇല്ലാതെ നിർവികാരതയോടെ നിൽക്കുന്ന വയനാട് ജനതക്കൊപ്പം എല്ലാ പ്രവാസികളും ചേർന്നു നിൽക്കണമെന്നും ഇൻകാസ് ഖത്തറിന്റെ ഭവനനിർമാണ പദ്ധതിയിൽ എല്ലാ അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.