താമസ, തൊഴിൽ, അതിർത്തി നിയമലംഘനം; സൗദിയിൽ ഒരാഴ്ച്ചക്കിടെ 17,255 വിദേശികൾ അറസ്റ്റിൽ

യാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള റെയ്ഡുകൾ ശക്തമായി തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 17,255 ലേറെ വിദേശികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്.

അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്. ഇതിനകം നിയമനടപടികൾ പൂർത്തിയായ 10,034 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782 പേർ പുരുഷന്മാരും 4,134 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 42,113 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഫോട്ടോ: violations

Tags:    
News Summary - 17,255 foreigners were arrested in Saudi Arabia within a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.