യാംബു: സൗദി അറേബ്യയിൽ രണ്ടു വർഷത്തിനുള്ളിൽ 200 സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (ആപ്ലിക്കേഷനുകൾ) നിർത്തലാക്കുകയോ പരസ്പരം ലയിപ്പിക്കുകയോ ചെയ്തെന്ന് അധികൃതർ. നിലവിലുള്ളത് 630 സർക്കാർ ആപ്പുകളാണെന്നും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി (ഡി.ജി.എ) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിൽ വ്യക്തമാക്കി. നേരത്തേ മൊത്തം 816 ആപ്ലിക്കേഷനുകൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ചിലത് കാലക്രമേണ മറ്റുള്ളവയുമായി ലയിപ്പിക്കുകയായിരുന്നു.
ഏറ്റവും കാര്യക്ഷമവും വേഗത്തിലുള്ളതുമായ സേവനങ്ങളുടെ സംയോജനത്തോടെ പ്ലാറ്റ്ഫോമുകളുടെ എണ്ണം കുറക്കാനുള്ള പദ്ധതികൾ നടപ്പാക്കുകയായിരുന്നെന്നും ഡി.ജി.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലയനത്തിലൂടെയും ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ പുനഃക്രമീകരണത്തിലൂടെയും എട്ട് സർക്കാർ മേഖലകളിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം 160ൽനിന്ന് 20 ആയി വെട്ടിക്കുറക്കുന്നതിൽ അതോറിറ്റി വിജയിച്ചു. ഏകദേശം 10 ആപ്ലിക്കേഷനുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹത്തീ’ ആപ്ലിക്കേഷനുമായി ലയിപ്പിച്ചു.
നാലെണ്ണം ഡോക്ടർമാരുമായി ആശയവിനിമയത്തിനുള്ള ചാനലുകൾ നൽകുന്ന ‘അനറ്റ്’ എന്ന പ്ലാറ്റ്ഫോമുമായി ലയിപ്പിച്ചു. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ 25 പ്ലാറ്റ്ഫോമുകൾ ലയിപ്പിച്ച് ലോജിസ്റ്റിക് ആപ്ലിക്കേഷന് അതോറിറ്റി അംഗീകാരം നൽകി. അതേസമയം, എട്ട് ആപ്ലിക്കേഷനുകളുടെ ലയനത്തോടെ വ്യവസായ ഖനന മേഖലകളിൽ ‘സെനായ്’ എന്ന ഒറ്റ പ്ലാറ്റ്ഫോം മാത്രമാക്കി.
22 പ്ലാറ്റ്ഫോമുകളുടെ ലയനത്തോടെ മുനിസിപ്പൽ, റൂറൽ, ഹൗസിങ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിൽ ‘ബലദി’, ‘ഫുറാസ്’ എന്നീ രണ്ട് ആപ്പുകൾ മാത്രമാണ് നിലവിലുള്ളത്. മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 10 ആപ്ലിക്കേഷനുകൾ ഉണ്ട്. അവയുമായി 51 ആപ്പുകളാണ് ലയിപ്പിച്ചത്. നിക്ഷേപ മന്ത്രാലയത്തിന് കീഴിൽ ‘ഇൻവെസ്റ്റ് ഇൻ സൗദി അറേബ്യ’ ആപ്ലിക്കേഷനിൽ 24 ആപ്പുകൾ ലയിപ്പിച്ചു.
ഡി.ജി.എയുടെ അനുമതിയില്ലാതെ ഒരു വകുപ്പിനും സർക്കാർ പ്ലാറ്റ്ഫോം ആരംഭിക്കാൻ കഴിയില്ലെന്ന് അധികൃതർ വെളിപ്പെടുത്തി. സർക്കാറിന്റെ വിവിധ സേവനങ്ങളുടെ എണ്ണം ഏകദേശം 4,600ൽ എത്തിയിരിക്കുന്നു. സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഓരോന്നും ഏകദേശം 10 സേവനങ്ങൾ നൽകുന്നു. ഇതുകൊണ്ടാണ് പ്ലാറ്റ്ഫോമുകളുടെ എണ്ണം 630 ആയതെന്നും ബന്ധപ്പെട്ടവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.