രണ്ടുപതിറ്റാണ്ടായി നാട്ടില്‍ പോകാത്ത തമിഴുനാട്ടുകാരന്‍െറ മൃതദേഹം ആറുമാസമായി റിയാദില്‍

റിയാദ്: രണ്ട് പതിറ്റാണ്ട് മുമ്പ് നാട്ടില്‍ നിന്ന് പോന്ന ശേഷം തിരിച്ചുപോകാത്ത തമിഴ്നാട്ടുകാരന്‍െറ മൃതദേഹം ആറുമാസമായി റിയാദിലെ ആശുപത്രിയില്‍. അബ്ദുല്‍ ജബ്ബാര്‍ അന്‍സാരി എന്ന മുസ്ലിം പാസ്പോര്‍ട്ടില്‍ 1997ല്‍ റിയാദിന് സമീപം അല്‍ഖര്‍ജില്‍ എത്തിയ തമിഴ്നാട്ടിലെ ഇളയങ്കുടി സ്വദേശി മണിയുടെ മൃതദേഹമാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്നത്. നാട്ടില്‍ കൊണ്ടുപോകുന്നതിനോ റിയാദില്‍ സംസ്കരിക്കുന്നതിനോ സമ്മതം മൂളാതെ വീട്ടുകാര്‍ തുടരുന്ന മൗനമാണ് തടസം. നാട്ടില്‍ നിന്ന് പോന്ന ശേഷം കൃത്യമായി പണം അയച്ചുകൊടുക്കുകയോ ബന്ധം തുടരുകയോ ചെയ്യാത്തതാണ് മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍െറ താല്‍പര്യമില്ലായ്മക്ക് കാരണം. അല്‍ഖര്‍ജിലേക്കാണ് ഇയാള്‍ വന്നത്. അല്‍ഖര്‍ജ് ജവാസാത്തില്‍ നിന്നാണ് ഇഖാമ ഇഷ്യൂ ചെയ്തിരിക്കുന്നത്. എന്ത് ജോലിയാണ്, എവിടെയായിരുന്നു എന്നൊന്നും വ്യക്തമല്ല. സ്പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയെന്ന് രേഖകളില്‍ കാണുന്നു. റിയാദിലത്തെി വിവിധ ജോലികള്‍ ചെയ്ത് കഴിയുകയായിരുന്നു എന്നാണ് വിവരം. അസുഖ ബാധിതനായി റിയാദിലെ താമസസ്ഥലത്താണ് മരിച്ചത്. സുഹൃത്തുക്കളാണ് ശുമൈസി ആശുപത്രിയില്‍ എത്തിച്ചത്. രേഖകളില്‍ പേര് അന്‍സാരി എന്നാണെങ്കിലും ആശുപത്രിയില്‍ കൊണ്ടുവന്ന സുഹൃത്തുക്കള്‍ പറഞ്ഞുകൊടുത്ത പേര് മണിയെന്നാണ്. ഇതാണ് ആശുപത്രി രേഖയിലുള്ളതും. മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ച ശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ബത്ഹ പൊലീസ് സ്റ്റേഷനാണ് ഇത് സംബന്ധിച്ച് നിയമനടപടി സ്വീകരിച്ചത്. മറ്റൊരു വിഷയവുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ക്യാപ്റ്റനാണ് ഈ മൃതദേഹത്തെ കുറിച്ച് നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടിനോട് പറഞ്ഞത്. ഇന്ത്യന്‍ എംബസി മുഖാന്തരം നടത്തിയ അന്വേഷണത്തിലാണ് നാട്ടില്‍ കുടുംബത്തെ കണ്ടത്തെിയത്. സൗദിയധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 12 വര്‍ഷം മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞെന്നും അതിന് മുമ്പ് തന്നെ ‘ഹുറൂബ്’ ആയിട്ടുണ്ടെന്നും മനസ്സിലായി. ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്‍സര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ ‘ഹുറൂബാ’ക്കിയത്. അതിന് ശേഷം 12 വര്‍ഷത്തോളം ഒളിവില്‍ നിന്നുകൊണ്ടാണ് ജോലികള്‍ ചെയ്തിരുന്നത്. സാമ്പത്തിക പ്രശ്നവും പിന്നീട് ഹുറൂബ് മൂലമുണ്ടായ നിയമകുരുക്കും മൂലമാണ് നാട്ടില്‍ പോകാതിരുന്നതെന്നും വ്യക്തമായി. മൂത്ത മകള്‍ സംഗീതക്ക് മാത്രമേ അഛനെ കണ്ട ഓര്‍മയുള്ളൂ. ഇളയ മക്കളായ പ്രിയ, അനില എന്നിവര്‍ക്ക് അഛനെ അറിയില്ല. തങ്ങളെ തിരിഞ്ഞുനോക്കാത്ത ഭര്‍ത്താവിനോട് ഭാര്യ മുത്തുലക്ഷ്മിക്ക് ഇപ്പോഴും ദേഷ്യമുണ്ട്. മൃതദേഹം നാട്ടില്‍ അയക്കുന്നതിന് എംബസിയധികൃതര്‍ സമ്മതം ആവശ്യപ്പെട്ടിട്ടും മുത്തുലക്ഷ്മി പ്രതികരിക്കാത്തത് അതുകൊണ്ടാണെന്ന് കരുതുന്നു. മൂത്ത മകള്‍ സംഗീതയുടെ സമ്മതപത്രം ലഭിച്ചാലും തുടര്‍ നടപടിക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയില്‍ അതിനുവേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.