സൗദിയില്‍ പരിഷ്കരിച്ച ട്രാഫിക് നിയമം രണ്ടാഴ്ചക്കകം

റിയാദ്: സൗദി ട്രാഫിക് നിയമത്തിലെ പരിഷ്കരണങ്ങള്‍ രണ്ടാഴ്ചക്കകം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. 
ആഗസ്റ്റ് എട്ടിന് ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചതനുസരിച്ച് നടപ്പാക്കുന്ന പരിഷ്കാരത്തില്‍ നിയമലംഘനങ്ങള്‍ക്കുള്ള നിരക്ക് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വെ ട്രാക്കില്‍ വാഹനം നിര്‍ത്തല്‍, വാഹനത്തില്‍ നിര്‍ണിത എണ്ണത്തിലുപരി യാത്രക്കാരെ കയറ്റല്‍, അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സോ പെര്‍മിറ്റോ കാണിക്കാതിരിക്കല്‍, നമ്പര്‍ പ്ളേറ്റ് കൂടാതെ വാഹനമോടിക്കല്‍, ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, ലൈസന്‍സോ പെര്‍മിറ്റോ പണയംവെക്കല്‍ എന്നിവക്ക് ആയിരം മുതല്‍ രണ്ടായിരം റിയാല്‍ വരെയാണ് പിഴ ചുമത്തുക. സിഗ്നല്‍ മുറിച്ചുകടക്കല്‍, കൃത്രിമ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ച് വാഹനമോടിക്കല്‍, നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ളേറ്റ് ഉപയോഗിക്കല്‍, ഒൗദ്യോഗിക വാഹനങ്ങളുടെയോ എമര്‍ജന്‍സി വാഹനങ്ങളുടെയോ ചിഹ്നം കൃത്രിമമായി ഉപയോഗിക്കല്‍, സ്കൂള്‍ ബസ് കുട്ടികളെ ഇറക്കുമ്പോഴോ കേറ്റുമ്പോഴോ മറികടക്കല്‍, റോഡില്‍ സ്ഥാപിച്ച ട്രാഫിക് അടയാളങ്ങള്‍ എടുത്തുകളയല്‍, പരിശോധനക്ക് ആവശ്യപ്പെടുമ്പോള്‍ നിര്‍ത്താതിരിക്കല്‍, സ്വഭാവ വിരുദ്ധമായ ചിഹ്നങ്ങള്‍ വാഹനത്തില്‍ സ്ഥാപിക്കല്‍ എന്നിവക്ക് 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴയും വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. 
അനുഛേദം ഏഴില്‍ പരമാര്‍ശിക്കുന്ന വാഹനം തിരിച്ചറിയാനുള്ള അടിസ്ഥാന അടയാളങ്ങള്‍ മായ്ച്ചുകളയല്‍, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് വാഹനമോടിക്കല്‍, അനുമതി കൂടാതെ റോഡില്‍ പണിയെടുപ്പിക്കല്‍ എന്നിവക്ക് 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.
 അപകടം നടന്ന സ്ഥലത്ത് വാഹനം നിര്‍ത്താതിരിക്കുകയോ പരിക്കേറ്റവര്‍ക്ക് ആവശ്യമായ സേവനം നല്‍കുകയോ ചെയ്യാതിരുന്നാല്‍ 10,000 റിയാല്‍ പിഴയും മൂന്ന് മാസം തടവും അല്ളെങ്കില്‍ രണ്ടും ഒന്നിച്ചും ശിക്ഷ ലഭിക്കും.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.